banner

സ്വപ്നയെ ഭീഷണിപ്പെടുത്തിയ ഫോൺ കോൾ വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയിൽ

സ്വപ്നയെ ഭീഷണിപ്പെടുത്തി വിളിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത് ( threatened Swapna man police custody ).

നൗഫലിനെ മലപ്പുറം എസ്പിക്ക് മുന്‍പാകെ ഹാജരാക്കും. ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളെന്ന് സഹോദരന്‍ നിസാര്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ മുന്‍പും ഇയാള്‍ക്കക്കതിരെ സമാനമായ പരാതികള്‍ വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്വപ്‌ന സുരേഷും മാധ്യമങ്ങളോട് പറഞ്ഞു. എത്ര നാള്‍ ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

കെ ടി ജലീല്‍ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞും തനിക്ക് ഭീഷണി സന്ദേശമെത്തിയെന്ന് സ്വപ്‌ന പറയുന്നു. നൗഫല്‍ എന്നയാള്‍ പേര് വെളിപ്പെടുത്തി ഭീഷണിപ്പെടുത്തി. ഗുണ്ടാനേതാവ് മരട് അനീഷിന്റെ പേര് പറഞ്ഞ് പോലും ഭീഷണികളെത്തി. ശബ്ദരേഖ ഉള്‍പ്പെടെ ഒപ്പം ചേര്‍ത്ത് ഡിജിപി മുന്‍പാകെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കുന്നത് തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് നിരന്തരം പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുകള്‍ തുടരരുതെന്നാണ് പലരും ആവശ്യപ്പെടുന്നത്. എത്രത്തോളം സഹായവും സുരക്ഷയും തനിക്ക് ലഭിക്കുമെന്ന് ഉറപ്പില്ലെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെപ്പോലും ഭീഷണിപ്പെടുത്തി. തലചായ്ക്കാനുള്ള വീടെങ്കിലും ഇല്ലാതാക്കാതിരുന്നൂടെ എന്ന് സ്വപ്‌ന സുരേഷ് ചോദിക്കുന്നു.

Post a Comment

0 Comments