banner

സ്വര്‍ണക്കടത്ത് കേസിലെ പ്രതിപക്ഷ സബ്മിഷന് അനുമതിയില്ല; വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് വിഡി സതീശന്‍



സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച സബ്മിഷനെ ചൊല്ലി നിയമസഭയില്‍ രൂക്ഷമായ വാക്പോര്. സബ്മിഷന്‍ നോട്ടീസില്‍ സാങ്കേതിക പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്പീക്കര്‍ എ.ബി രാജേഷ് അനുമതി നിഷേധിച്ചതോടെയാണ് വാക്പോരുണ്ടായത്. സബ്മിഷന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നല്‍കരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടിരുന്നു. 

സ്വര്‍ണക്കടത്ത് വിഷയം അടിയന്തരപ്രമേയമായി സഭ ചര്‍ച്ചചെയ്തിരുന്നുവെന്നും സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. മറുപടിയില്ലാത്തതിനാലാണ് ലിസ്റ്റ് ചെയ്ത സബ്മിഷന്‍ ഒഴിവാക്കിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. സബ്മിഷന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഗൗരവമേറിയ വിഷയമാണ് സംസ്ഥാനത്ത് നടന്നതെന്നും അത് ചര്‍ച്ചചെയ്യാതെ നാടകമാണ് നടത്തിയതെന്നും ആര്‍ക്കുവേണ്ടി സ്വര്‍ണം കൊണ്ടുവന്നുവെന്നതിന് മറുപടിയില്ലാത്തതിനാലാണ് നാടകമെന്നും ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

സഭയില്‍ ചര്‍ച്ചചെയ്തില്ലെങ്കിലും വിഷയം പുറത്ത് ചര്‍ച്ചചെയ്യുമെന്നും വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യേണ്ടത്. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിവേണ്ടെന്ന് ബോര്‍ഡ് വെച്ചിട്ട് കാര്യമില്ലെന്നും കനമില്ലെങ്കില്‍ ധൈര്യമായി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments