banner

വീട്ടിൽ നിന്ന് പതിനഞ്ചുകാരി കാമുകന് മോഷ്ടിച്ച് നൽകിയത് 1.9 കിലോഗ്രാം സ്വർണ്ണം; 20കാരൻ പിടിയിൽ

ബെംഗളൂരു : 20കാരനുമായി പ്രണയത്തിലായ പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ആൺസുഹൃത്തിന് വേണ്ടി വീട്ടിൽ നിന്ന് 1.9 കിലോ ഗ്രാം സ്വർണ്ണവും 5 കിലോ ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചു. ബെംഗളൂരുവിലെ ബ്യാതരായണപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 

വീട്ടിൽ നിന്ന് സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് മകളെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. 20കാരനായ ആൺസുഹൃത്ത് തന്നെ ബ്ലാക്മെയിൽ ചെയ്ത് സ്വർണ്ണവും വെള്ളിയും തട്ടിയെടുത്തെന്ന് പെൺകുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് പിതാവ്‌ ബ്യാതരായണപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

20കാരനായ ബി കോം വിദ്യാർഥിക്കെതിരേ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.
45കാരനായ പെൺകുട്ടിയുടെ പിതാവ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. 2018ൽ അദ്ദേഹത്തിന്റെ പിതാവും 2021ൽ ഭാര്യയും മരിച്ചിരുന്നു. ഇതിൽ മാനസികമായി തളർന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്ന ആഭരണങ്ങളിലും മറ്റും കൂടുതൽ ശ്രദ്ധ ചെലുത്താൻ പറ്റിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. 

ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥൻ എത്തി ആഭരണങ്ങളുടെ പ്രീമിയം അടക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് വീട്ടിൽ നിന്ന് ഇവയൊക്കെ നഷ്ടപ്പെട്ട വിവരം ഇയാൾ അറിയുന്നത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ ആൺസുഹൃത്തിനെക്കുറിച്ച് പെൺകുട്ടി പിതാവിനോട് പറയുകയായിരുന്നു.

പെൺകുട്ടിയുമായി ഡേറ്റിങ്ങിലായിരുന്നു എന്ന കാര്യം ആൺകുട്ടി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച് തനിക്ക് തന്നു എന്ന കാര്യം ആൺകുട്ടി സമ്മതിച്ചു, എന്നാൽ താൻ പെൺകുട്ടിയെ ബ്ലാക്മെയിൽ ചെയ്തിട്ടില്ലെന്നാണ് ആൺകുട്ടി പറയുന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി വേറെ ആർക്കെങ്കിലും ഇത്തരത്തിൽ സ്വർണ്ണം കൊടുത്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.

Post a Comment

0 Comments