banner

ഭാര്യയുടെ മുന്‍ കാമുകനെ ഇഷ്ടിക ഉപയോഗിച്ച് ആക്രമിച്ചു; രണ്ട് പേർ പിടിയിൽ, ഒരാൾ ഒളിവിൽ

കൊല്ലം : ഭാര്യയുടെ മുന്‍ കാമുകനെ ഇഷ്ടിക ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കേസെടുത്തതിന് പിന്നാലെ പ്രതികൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരുകയാണ്. കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിലെ ഡ്രൈവറായ തൊളിക്കൽ സ്വദേശി,ഇയ്യാളുടെ അടുത്ത ബന്ധു എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം കുന്നത്തൂർ പടിഞ്ഞാറാണ് സംഭവം.

വയൽ പാതയിലൂടെ വീട്ടിലേക്ക് നടന്നു പോകവേ പിന്നാലെയെത്തിയ മൂവർ സംഘം ആക്രമിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ട് തലയ്ക്ക് പിറകിലിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായ മർദ്ദനത്തിനിരയാക്കുകയായിരുന്നു.

ആക്രമണത്തിൽ തലയ്ക്ക് പരിക്കേൽക്കുകയും വാരിയെല്ലുകൾ തകരുകയും ചെയ്തു.നിലവിളി കേട്ട് പരിസരവാസി ഓടി എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്. 

ആക്രമണം നടന്നതിന്റെ പിറ്റേ ദിവസം നാട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പ്രതികൾ പിടിയിലായത്. മുൻ
വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഒന്നാം പ്രതിയായ ഡ്രൈവറുടെ ഭാര്യയുമായി മർദ്ദനത്തിരയായ ആൾ ഏറെ നാളായി അടുപ്പത്തിലായിരുന്നു. അതിനിടെ മാസങ്ങൾക്കു മുമ്പ് ഇരുവരും ഒളിച്ചോടി. ദിവസങ്ങൾക്കു ശേഷം പോലീസ് സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന്
പോലീസ് നടത്തിയ ചർച്ചയിൽ ഇനി മേലാൽ ബന്ധം തുടരില്ലെന്നും സംഭവത്തിന്റെ പേരിൽ പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇരുകൂട്ടരുടെയും ബന്ധുക്കളും ഉറപ്പ് നൽകിയിരുന്നു.

പിന്നീട് കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് പോലീസിന് നൽകിയ ഉറപ്പ് ലംഘിച്ച് ആക്രമണം നടത്തിയത്.

Post a Comment

0 Comments