banner

ആനക്കൊമ്പ് വിൽക്കാൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

ഇടുക്കി : ഇടുക്കിയിൽ ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ ആർഎസ്എസ് പ്രവർത്തകനെ വനം വകുപ്പ് പിടികൂടി. കട്ടപ്പന സുവർണ്ണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ആണ് അറസ്റ്റിലായത്. വള്ളക്കടവിൽ നിന്നാണ് വിൽക്കാനായി കൊണ്ടുവന്ന ആനക്കൊമ്പുമായി അരുണിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

ബന്ധുവിന്റെ കൈയ്യിൽ നിന്നും വാങ്ങിയ ആനക്കൊമ്പ് മറ്റൊരാൾക്ക് മറിച്ച്‌ വിൽക്കുന്നതിനായി കുമളിക്ക് കൊണ്ടുപോവുകയായിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് ഫ്ലൈയിംഗ് സ്‌ക്വാഡ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. ആനക്കൊമ്പ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

12 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനക്കൊമ്പ് മറ്റൊരു സംഘത്തിന് കൈമാറുവാൻ കാറിൽ കാത്തുനിൽക്കവെയാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. 8.4 കിലോ തൂക്കമുള്ള ആനക്കൊമ്പിന് 130 സെ.മി അകം വ്യാസവും 124 സെ.മി പുറം വ്യാസവുമുണ്ട്.

ജിതേഷ് എന്നയാളുടെ പക്കലിൽ നിന്നാണ് അരുണും സഹോദരി ഭർത്താവ് ബിബിനും ആറ് ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയത്. 2.7 ലക്ഷം രൂപ പണമായും 20,000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ജിതേഷിന് അഡ്വാൻസായി നൽകി. പിന്നീട് 12 ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് മറ്റൊരാൾക്ക് കൈമാറാൻ പദ്ധതിയിടുകായായിരുന്നു.

കട്ടപ്പന ഫ്ലൈയിങ്‌ സ്ക്വാഡ് റേഞ്ച്‌ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരുണിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഒളിവിൽ പോയ ജിതേഷിനും ബിബിനുമായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളിൽ ഒരാളായ ജിതേഷിനെ പിടികൂടിയെങ്കിൽ മാത്രമെ ആനക്കൊമ്പ് എവിടെനിന്നാണ് കിട്ടിയതെന്ന് അറിയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

കുമളി റേഞ്ചിന് കൈമാറിയ ജിതേഷിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫ്ലയിങ്‌ സ്ക്വാഡ് കട്ടപ്പന റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോയ് വി രാജൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജി തോമസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.
ട്രൂത്ത് വിഷൻ ന്യൂസ്

Post a Comment

0 Comments