banner

ഭാര്യയ്ക്ക് നേരെ മൂന്നാംമുറ; പോലീസുകാരന് അന്വേഷണ വിധേയമായി സസ്‌പെൻഷൻ

മലപ്പുറം : ഭാര്യയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തിരൂർ സ്റ്റേഷനിലെ പോലീസ് ഓഫിസർ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ ഷൈലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഭാര്യ കിഴിശ്ശേരി സ്വദേശിനിയെ മർദിച്ചതുമായി ബന്ധപ്പെട്ടു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. പരിക്കുകളോടെ യുവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.

ഷെെലേഷിൻ്റെ ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട യുവതിക്ക് സാരമായ പരിക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

ഷെെലേഷ് ഭാര്യയെ ആക്രമിച്ച് ബോധംകെടുത്തുകയായിരുന്നു. അമ്മ ബോധരഹിതയായ വിവരം ഇവരുടെ കുട്ടിയാണ് ഫോണിലൂടെ യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. പലതവണ വിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് കുട്ടി ഭയന്നുപോകുകയായിരുന്നു. തുടർന്ന് കുട്ടി യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. വിളിച്ചിട്ടും അമ്മ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതനുസരിച്ച് ബന്ധുക്കൾ എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്. ക്രൂരമായ മർദ്ദനമാണ് യുവതിക്ക് ഏൽക്കേണ്ടി വന്നതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ വ്യക്തമാകുകയായിരുന്നു. 

വഴക്കിനെ തുടർന്ന് ഷൈലേഷ് ഭാര്യയുടെ തല ചുവരിൽ ഇടിക്കുകയായിരുന്നു. കൂടാതെ ഭാര്യയുടെ പുറവും കടിച്ചു മുറിച്ചു. ആക്രമണത്തിൽ യുവതിയുടെ കൈവിരലുകൾക്കും പൊട്ടലുണ്ടെന്നാണ് വിവരം. യുവതിയുടെ ദേഹമാസകലം മർദ്ദനത്തിൽ ചതവേറ്റിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിരുന്നു. 

2014ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടതോടെ മര്‍ദനം ആരംഭിച്ചുവെന്നാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരിക്കുന്നത്. നിരവധി തവണ താൻ ഷെെലേഷിൻ്റെ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും യുവതി അന്വേഷപണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും ഷെെലേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സംസ്ഥാന ഭക്ഷ്യ സിവില്‍ സപൈസ് മന്ത്രി ജി.ആര്‍ അനിലിനോട് ഫോണിൽ സംസാരിച്ച സംഭവവും വിവാദമായിരുന്നു. എസ്.എച്ച്.ഒയും മന്ത്രിയും തമ്മില്‍ ഫോണിലൂടെ നടന്ന വാക്ക് തര്‍ക്കമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു കേസില്‍ ഇടപെട്ടാണ് മന്ത്രി സ്‌റ്റേഷനിലേക്ക് വിളിച്ചത്. പരാതിക്കാര്‍ക്ക് ന്യായം നടത്തി നല്‍കണമെന്ന് മന്ത്രി എസ്.എച്ച്.ഒ ആയ ഗിരിലാലിനോട് പറയുകയായിരുന്നു. എന്നാല്‍ താന്‍ ന്യായം നോക്കി മാത്രമേ ചെയ്യൂവെന്ന് പറഞ്ഞ് തുടങ്ങുന്ന സംഭാഷണം പിന്നീട് രൂക്ഷമായ തര്‍ക്കത്തിലേക്ക് വഴിമാറുകയായിരുന്നു. 

ഇതിനിടെ സാറ് മര്യാദവിട്ട് സംസാരിക്കരുതെന്ന് എസ്എച്ച്ഒ പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. നീ എന്നൊന്നും പറയരുത്. സാറ് പറയുന്നപോലെ അവനെ തൂക്കിയെടുത്ത് കൊണ്ടുവന്നാല്‍ ആര് സമാധാനം പറയും. എന്നെ ആരെങ്കിലും സംരക്ഷിക്കുമോ എന്നൊക്കെ ഇൻസ്പെക്ടർ മന്ത്രിയോട് ചോദിച്ചിരുന്നു. ഒരു സ്ത്രീയും മകളും അവരുടെ കുട്ടിയും നൽകിയ പരാതിയില്‍ നടപടി ഉണ്ടാകാതെ വന്നതോടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. 

Post a Comment

0 Comments