banner

ഡിടിപിസിയിൽ പിൻവാതിൽ നിയമനം നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഎം

കൊല്ലം : ഡി.റ്റി.പി.സിയില്‍ പിന്‍വാതില്‍ നിയമനമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സിപിഎം. ഡി.റ്റി.പി.സിയില്‍ പാർട്ടി പിന്‍വാതില്‍ നിയമനം നടത്തിയതായി ആരോപിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കൊണ്ടാണ് പാാർട്ടി രംഗത്ത് വന്നിരിക്കുന്നത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം.

കൊല്ലം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന....
ഡി.റ്റി.പി.സിയില്‍ പാര്‍ടിയുടെ പിന്‍വാതില്‍ നിയമനം എന്ന നിലയില്‍ മലയാള മനോരമയില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഡി.റ്റി.പി.സിയില്‍ പാര്‍ടി യാതൊരുവിധ നിയമനവും നടത്തിയിട്ടില്ല. ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിംഗ് ബോഡിയും കാലാകാലങ്ങളില്‍ പുനഃസംഘടിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 

ഇതിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാനദണ്ഡങ്ങളുമുണ്ട്. ഡി.റ്റി.പി.സിയുടെ ചെയര്‍മാന്‍ ജില്ലാകളക്ടറാണ്. ജില്ലയിലെ എം.പിമാരും, എം.എല്‍.എമാരും, തദ്ദേശസ്ഥാപന പ്രതിനിധികളും, ടൂറിസം വകുപ്പ് നിര്‍ദ്ദേശിക്കുന്ന 5 പ്രമുഖവ്യക്തികളും, ഉദ്യോഗസ്ഥ പ്രതിനിധികളും ഉള്‍പ്പടെയുള്ളവര്‍ അടങ്ങുന്നതാണ് ഗവേണിംഗ് ബോഡി. 

3 എം.എല്‍.എമാരും, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, മേയര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, അനൗദ്യോഗിക അംഗം, പ്രസ്ക്ലബ്ബിന്‍റെ പ്രതിനിധി, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് എക്സിക്യൂട്ടിവ് കമ്മിറ്റി. ഇത്തരത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഗവേണിംഗ് ബോഡിയുടെയും പുനഃസംഘടന പിന്‍വാതില്‍ നിയമനമെന്ന് വരുത്തിതീര്‍ക്കാന്‍ കുപ്രചരണം നടത്തി വാര്‍ത്ത ചമയ്ക്കുന്നത് പാര്‍ടിയെ ജനമധ്യത്തില്‍ താറടിക്കുന്നതിനുവേണ്ടിയാണ്.

Post a Comment

0 Comments