banner

ഗവര്‍ണർക്കെതിരെ ഉടൻ കോടതിയിലേക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ : ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമെന്ന് ഉറപ്പായതോടെ പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടി തത്കാലം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യേണ്ടെന്ന നിലപാടില്‍ കണ്ണൂര്‍ സര്‍വകലാശാല. മലയാളം അസോസിയേറ്റ് പ്രൊഫസറായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ സ്വജനപക്ഷപാതം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നിയമനനടപടികള്‍ മരവിപ്പിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ തീരുമാനം സര്‍വകലാശാല ആക്ട് പ്രകാരം നിലനില്‍ക്കില്ലെന്നാണ് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം നല്‍കിയത്. ഗവര്‍ണറുടെ ഉത്തരവ് മറികടന്ന് പ്രിയ വര്‍ഗീസിന്റെ നിയമന നടപടികളുമായി മുന്നോട്ട് പോവാനാണ് വിസിയുടെ തീരുമാനമെങ്കില്‍ വിസിയെ പുറത്താക്കാന്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്ന ഒരു കാരണം കൊണ്ട് മരവിപ്പിച്ച നടപടി നിലനില്‍ക്കില്ലെന്ന നിയമോപദേശം വസ്തുതാപരമായി തെറ്റാണെന്ന് പല നിയമവിദഗ്ധരും പറയുന്നുണ്ട്. മാത്രമല്ല യുജിസി ചട്ടങ്ങളുടെ ലംഘനം ഇവിടെ നടന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഹൈക്കോടതിയില്‍ പോയി തിരിച്ചടി വാങ്ങേണ്ടെന്ന നിലപാടിലാണ് സര്‍വകലാശാല. പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തതയില്ലെന്ന തൊടുന്യായമുയര്‍ത്തിയാണ് സര്‍വകലാശാല നിയമനടപടികള്‍ വൈകിപ്പിക്കുന്നത്.

Post a Comment

0 Comments