banner

ഭാര്യയെ അധ്യാപികയായി കാണാൻ ഏറെ ആഗ്രഹം; പിന്തുണയ്ക്കാൻ ഇനി ബിജുവില്ല; സൈനികന്റെ വേർപാട് വിശ്വസിക്കാനാകാതെ ബന്ധുക്കൾ

മാവേലിക്കര : ഭാര്യ അധ്യാപികയായി കാണാനുള്ള ആഗ്രഹം സഫലീകരിക്കുമ്പോൾ അത് കാണാൻ ഇനി ബിജുവില്ല. ഉത്തരാഖണ്ഡ് ഗ്രഫിലെ ഓപ്പറേറ്റിങ് എക്യുപ്മെന്റ് മെക്കാനിക് ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലില്‍ ബി.ബിജു ആണ് ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോഡ് നിര്‍മാണം നടന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചത്.

ഭാര്യ രഞ്ജിനിയെ പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചതും ബിഎഡ് പഠനത്തിന് അയച്ചതും ബിജുവാണ്.
ഭാര്യ അധ്യാപികയായി കാണണമെന്നതു ബിജുവിന്റെ വലിയ ആഗ്രഹമായിരുന്നു. ബിഎഡ് കഴിഞ്ഞ രഞ്ജിനി വിവിധ പരീക്ഷകളെഴുതി ഫലം പ്രതീക്ഷിച്ചിരിക്കവേയാണു വിധി ബിജുവിനെ തട്ടിയെടുത്തത്.

2007 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ജൂലൈ 31നാണു ബിജു അവസാനമായി നാട്ടിലേക്ക് വിളിച്ചത്. ഭാര്യ രഞ്ജിനി, മകള്‍ അപര്‍ണ എന്നിവരോടു പതിവില്ലാതെ ഏറെ നേരം സംസാരിച്ച ബിജു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്ന സ്ഥലത്തു മൊബൈല്‍ റേഞ്ച് കൃത്യമല്ലാത്തതിനാല്‍ ഇനി ഉടനെ വിളിക്കാന്‍ സാധിക്കില്ല എന്നു സൂചിപ്പിച്ചിരുന്നു.

ഭാര്യാമാതാവ് ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ രജനി ഭവനം രത്നമ്മയെയും ഫോണില്‍ വിളിച്ചു വിശേഷങ്ങള്‍ അന്വേഷിച്ചു. കഴിഞ്ഞ കുംഭഭരണിക്കാലത്തു നാട്ടിലെത്തി ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് ബിജുവിനു സ്ഥാനക്കയറ്റത്തോടെ അരുണാചല്‍പ്രദേശില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കു സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്.

Post a Comment

0 Comments