banner

നിപാ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു

കോഴിക്കോട് : രോഗിയെ പരിചരിക്കുമ്പോള്‍ നിപാ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. കൊയിലാണ്ടി പന്തലായനി സ്വദേശിയായ അധ്യാപിക പ്രതിഭയാണ് വധു. ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. ലിനിയുടെ കുടുംബം ഉള്‍പ്പെടെ മൂന്നു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്.

ലിനിയുടെ മരണ ശേഷം മക്കളായ ഋതുല്‍, സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പം ചെമ്പനോടയിലെ വീട്ടിലാണ് താമസം. ലിനിയോടുള്ള ആദര സൂചകമായി സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. ഇപ്പോള്‍ പന്നിക്കോട്ടൂര്‍ പിഎച്ച്‌സിയില്‍ ക്ലര്‍ക്കാണ് സജീഷ്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്.

2018ല്‍ കോഴിക്കോടുണ്ടായ നിപാ വ്യാപനത്തിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി മരിക്കുന്നത്. മെയ് 21ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

വിവാഹത്തെക്കുറിച്ച് സജീഷ് പറഞ്ഞത് ഇങ്ങനെ: 
പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്‌നേഹത്തോടെ സജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവ പ്രിയ

Post a Comment

0 Comments