banner

'വിഴിഞ്ഞം നിര്‍മ്മാണം നിര്‍ത്തിവെക്കില്ല'; സമരം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി



വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ഉപരോധ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം നടത്തുന്ന എല്ലാവരും വിഴിഞ്ഞത്തുകാരല്ല. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധവും ജനവിരുദ്ധവുമാണ്. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ksfe prakkulam


തുറമുഖ പദ്ധതി മൂലം വിഴിഞ്ഞത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.സമഗ്ര പഠനം നടത്തിയതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ മത്സ്യത്തൊഴിലാളികളുടെ വീടിന് വാടക സര്‍ക്കാര്‍ നല്‍കും, വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു

തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിര്‍മാണം നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാക. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തില്‍ ‘പുനര്‍ഗേഹം’ പദ്ധതി പ്രകാരം ഫ്ാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. അതേസമയം വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 600 കിലോമീറ്റര്‍ കടലെടുത്തുവെന്നും തീര ശോഷണത്തില്‍ അദാനിയുടെയും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

3000 ത്തോളം വീടുകള്‍ നഷ്ടപ്പെടും എന്നതിനാലാണ് യുഡിഎഫ് സര്‍ക്കാര്‍ വിപുലമായ പുനരധിവാസ പദ്ധതി ഉണ്ടാക്കിയത്. 4 വര്‍ഷമായി മത്സ്യത്തൊഴിലാളികള്‍ സിമന്റ് ഗോഡൗണില്‍ കഴിയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം ലത്തീന്‍ അതിരൂപതയുമായി ഇന്ന് ജില്ലാതല സര്‍വകക്ഷിയോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിയമസഭയില്‍ വച്ചാണ് യോഗം. ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവര്‍ക്ക് പുറമെ കളക്ടറും തിരുവനന്തപുരം മേയറും ലത്തീന്‍ അതിരൂപതയുമായി ചര്‍ച്ച നടത്തും.

Post a Comment

0 Comments