banner

ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ

ബം​ഗളൂരു : ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. ബം​ഗളൂരുവിലെ മഡിവാള മാരുതി ലേഔട്ടിൽ താമസിക്കുന്ന പൃഥ്വിരാജിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പത് മാസം മുമ്പാണ് പൃഥ്വിരാജ് ജ്യോതി കുമാരിയെ വിവാഹം കഴിച്ചത്. ബിഹാർ സ്വദേശിയായ ഇയാൾ 15 വർഷമായി ബംഗളൂരുവിലാണ് താമസം. ഇയാൾക്ക് ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ കച്ചവടമാണ്.

പൃഥ്വിരാജ് ജ്യോതി കുമാരിയെ ഒരു യാത്രയ്ക്ക് കൊണ്ടുപോയി, തിരികെ വരുംവഴി കൊലപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 3 മുതൽ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഓഗസ്റ്റ് 5നാണ് ഇയാൾ‌ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്

അന്വേഷണം തുടങ്ങിയപ്പോൾ, ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നതായി പൊലീസിന് മനസ്സിലാക്കി. വഴക്കിനെക്കുറിച്ച് പൃഥ്വിരാജിനോട് ചോദിച്ചപ്പോൾ അദ്ദേഹം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു. 

തുടർന്നുള്ള ചോദ്യം ചെയ്യലിൽ, ബിരുദധാരിയായ ഭാര്യ വിവാഹത്തിന് മുമ്പ് തനിക്ക് 28 വയസേയുള്ളൂ എന്നാണ് പറഞ്ഞിരുന്നതെന്ന് ഭർത്താവ് വെളിപ്പെടുത്തി. എന്നാൽ വിവാഹം കഴിക്കുമ്പോൾ ജ്യോതി കുമാരിക്ക് 38 വയസുണ്ടായിരുന്നു. വിവാഹശേഷം ശാരീരിക ബന്ധത്തിലേർപ്പെടാൻ ഭാര്യ തന്നെ അനുവദിച്ചിരുന്നില്ലെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിക്കുകയായിരുന്നു.

പിന്നീട് പൃഥ്വിരാജ് ജ്യോതിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തേക്ക് ഒരു സംഘത്തെ അയച്ച പൊലീസ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം നടത്തി ജ്യോതിയുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.

Post a Comment

0 Comments