banner

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം; 22കാരൻ പിടിയിൽ

പത്തനംതിട്ട : കോഴഞ്ചേരിയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പുളിമാത്തു കൊടുവഴന്നൂർ ചേനവിള നിന്നും ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥന്മണ്ണിൽ സനിൽ (22) ആണ് പിടിയിലായത്.

തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. രണ്ടുവർഷമായി പരിചയമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ വച്ചാണ് ഇയാൾ പലതവണ പീഡിപ്പിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30 ന് വീട്ടിൽ നിന്നും സുഹൃത്തിനെ കാണാനെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടിയെ, യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ കാണാതായതിന്, അന്നുതന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടി തിരിച്ചെത്തി.

വനിതാ പൊലീസ് വീട്ടിലെത്തി കുട്ടിയെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി ശിശു സൗഹൃദ കേന്ദ്രത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സനൽ തട്ടിക്കൊണ്ടുപോയി പലപ്രാവശ്യം പീഡിപ്പിച്ച കാര്യം വെളിപ്പെട്ടത്. 

മെഡിക്കൽ പരിശോധനയും 164 സി ആർ പി സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷം പൊലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം, ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി.

തുടർന്ന് കൊട്ടാരക്കര ബസ് സ്റ്റാന്റിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. പ്രതി, സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം രണ്ടുവർഷമായി വാട്സാപ്പ് വഴിയും മറ്റും ബന്ധം തുടരുകയായിരുന്നു. വീട്ടിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇയാൾ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയാണുണ്ടായത്.

പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്‌ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, സി പി ഓമാരായ പരശുറാം, ജോബിൻ ജോൺ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

0 Comments