banner

വിഴിഞ്ഞത്ത് പ്രതിഷേധം നാലാം ദിനവും തുടരുന്നു; ബാരിക്കേഡ് മറികടന്ന് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് അതീവ സുരക്ഷാ മേഖല മറികടന്ന സമരക്കാർ തുറമുഖ നിർമാണ മേഖലയിൽ പ്രവേശിച്ചു. അദാനി ഗ്രൂപ്പിൻറെ ഓഫീസിൽ സമരക്കാർ കൊടി നാട്ടി. സമരം ചർച്ചയിലൂടെ പരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സമരം കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖകവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്കു മാർച്ച് നടത്തുകയായിരുന്നു. തുറമുഖത്തേക്കു കടക്കാതിരിക്കാനായി പോലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ സമരക്കാർ മറിച്ചിട്ടു. പോലീസിന്റെ വലിയ സന്നാഹമാണ് സ്ഥലത്തുള്ളത്.

ഇതിനിടെ ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ ഇന്ന് ലത്തീൻ അതിരൂപതാ ഭാരവാഹികളുമായി ചർച്ച നടത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സമരക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ സമരം കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരമാണ് ചർച്ചയ്ക്കായി സർക്കാർ അതിരൂപതാ പ്രതിനിധികളെ ബന്ധപ്പെട്ടത്. ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുന്നതായി അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥർ സർക്കാരുമായും സമരക്കാരുമായും അദാനി തുറമുഖ കമ്പനി അധികൃതരുമായും ചർച്ച നടത്തി. സമരക്കാരുന്നയിക്കുന്ന പരമാവധി വിഷയങ്ങൾക്ക് നടപടിയുണ്ടാക്കുന്നതരത്തിൽ പ്രശ്നപരിഹാരം സാധ്യമാക്കാനാണ് ശ്രമം.

തുറമുഖ പദ്ധതിയുടെ പുനരധിവാസ പാക്കേജ് ചർച്ച ചെയ്യാൻ 22-ന് മന്ത്രിതല ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സഭാനേതൃത്വത്തെ കാണുമെന്നാണ് സൂചന. ഇക്കാര്യം മുഖ്യമന്ത്രിയും മധ്യസ്ഥർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും ജില്ലയിലെ മന്ത്രിമാരും ആറോളം വകുപ്പ് മേധാവിമാരുമുൾപ്പെടുന്ന സമിതിയാണ് 22-ന് യോഗം ചേരുന്നത്. എന്നാൽ ഈ ചർച്ചയിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണ് അതിരൂപതാ പ്രതിനിധികൾ പറയുന്നത്.

പുനരധിവാസ പാക്കേജിന്റെ ഭാഗമായി ജില്ലയിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെയും പട്ടിക തയ്യാറാക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പദ്ധതികാരണം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി പുനരധിവാസം ഉറപ്പാക്കുക, തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തുക, മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്നാട് മോഡൽ സബ്സിഡി നടപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

Post a Comment

0 Comments