banner

യുവാവിന്റെ മൃതദേഹം കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ നിലയില്‍; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍




ചിറ്റൂര്‍ : പാലക്കാട് യാക്കര പുഴയില്‍ യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ തത്തമംഗലം സ്വദേശി പരേതനായ സുരേഷിന്റെ മകന്‍ സൂവീഷിന്റെതെന്ന് (20) സംശയിക്കുന്ന മൃതദേഹമാണ് യാക്കരപ്പുഴയില്‍ കണ്ടെത്തിയത്. ജൂലായ് 19 മുതലാണ് തത്തമംഗലം സ്വദേശിയായ സുവീഷിനെ കാണാതാകുന്നത്. ഇയാളുടെ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന സംശയത്തില്‍ സുവിഷിന്റെ അമ്മ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തില്‍ സുവീഷിന്റെ സുഹൃത്തുക്കളായ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ksfe prakkulam


ഇയാളുടെ സുഹൃത്തുക്കള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ എന്നിവയെല്ലാം പോലീസ് പരിശോധിച്ചു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മൃതദേഹം യാക്കര പുഴയില്‍ കെട്ടിതാഴ്ത്തിയെന്ന വിവരം ലഭിക്കുന്നത്. സംഭവത്തില്‍ ആറോളം പേര്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലാണെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റിനു ശേഷം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ വ്യാഴാഴ്ച രാത്രി വരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. സുരേഷിന്റെ മരണശേഷം അമ്മ വേറെ വിവാഹം കഴിച്ചതിനാല്‍ സുവീഷ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇടക്കാലത്ത് വിവാഹം കഴിച്ചെങ്കിലും രണ്ട് മാസം മുമ്പ് തീപ്പൊള്ളലേറ്റ് ഭാര്യ മരിച്ചിരുന്നു. ഇടയ്ക്ക് ഫോണ്‍ ഓഫ് ചെയ്ത് സുവീഷ് പോകാറുണ്ടെന്നാണ് അമ്മ വിജയം പറയുന്നത്. എന്നാല്‍ സ്വിച്ച് ഓഫായിരുന്ന സുവീഷിന്റെ ഫോണ്‍ സേലത്തെ ഒരാള്‍ക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments