banner

കൊല്ലത്ത് തെരുവ് നായ പോലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ചു

കൊല്ലം : തിരുവോണ ദിവസം കായൽ കാണാനെത്തിയ പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ തെരുവ് നായയുടെ ആക്രമണം. ശാസ്താംകോട്ട കായൽ കാണാനെത്തിയ പത്തനംതിട്ട കോയിപ്രം പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനും കുടുംബത്തിനും നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. 

കാലില്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് കുടുംബം ആലപ്പുഴ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തിരുവോണ ദിവസം ശാസ്താംകോട്ട കായല്‍ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിന്റെ കരയില്‍ നില്‍ക്കുമ്പോള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. കാലില്‍ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകന്‍ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇന്‍സ്‌പെക്ടര്‍ സജീഷ്‌കുമാറിനും മുറിവേറ്റു. 

ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സ തേടുകയായിരുന്നു. രാഖിയുടേയും ആര്യന്റേയും കാലില്‍ ആഴത്തിലുള്ള മുറിവാണുള്ളത്. ശാസ്താംകോട്ട കായല്‍ കാണാന്‍ നിരവധി പേരാണ് ദിവസവുമെത്തുന്നത്. സമാനമായി തെരുവ് നായയുടെ ആക്രമണം മുൻപും പലർക്കും ഏറ്റിട്ടുണ്ട്.

Post a Comment

0 Comments