banner

കോടിയേരി ബാലകൃഷ്ണന്റെ ചികിത്സ ഇന്ന് മുതൽ ആരംഭിക്കും; സന്ദർശകർക്ക് കർശന നിയന്ത്രണം

ചെന്നൈ : മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ചികിത്സ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്ന് മുതൽ ആരംഭിക്കും. ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ഇന്നലെ തെയ്നാംപേട്ടിലെ അപ്പോളോ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തി. അമേരിക്കയിൽ കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് കഴിഞ്ഞ രണ്ട് ദിവസം വിവിധ പരിശോധനകൾ പൂർത്തിയാക്കിയത്.

കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് നൽകുക. സന്ദർശകർക്ക് കർശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്. 

സ്പീക്കർ എം ബി രാജേഷ് കോടിയേരിയെ കാണാൻ ഇന്ന് ചെന്നൈയിൽ എത്തും. കഴിഞ്ഞ ദിവസം എയർ ആംബുലൻസ് മാർഗമാണ് കോടിയേരിയെ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞിരുന്നു. എം വി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. 

എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സ വേണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിലപ്പോൾ സമയം നീണ്ടേക്കും.

മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 

യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.

Post a Comment

0 Comments