banner

കരുനാ​ഗപ്പള്ളി പൊലീസിനെതിരായ നടപടി; പ്രതിഷേധം കടുപ്പിച്ച് പൊലീസ് സംഘടന

തിരുവനന്തപുരം : കരുനാഗപ്പള്ളി സി.ഐ ഗോപകുമാർ ഉൾപ്പെടെ നാല്  പൊലീസുകാർക്കെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പൊലിസ് സംഘടനകൾ. പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ ഇന്ന് അടിയന്തര യോഗം വിളിച്ചു.

കൊല്ലത്ത് അഭിഭാഷകന് നേരെയുണ്ടായ മര്‍ദ്ദനത്തിൽ അഭിഭാഷക സംഘടനകൾ 11 ദിവസത്തോളം നടത്തിയ സമരത്തിൻ്റെ പശ്ചാത്തലത്തിൽ നാല് പൊലീസുകാരെ സർക്കാർ നിർദ്ദേശത്തിന് പിന്നാലെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. 

കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉള്‍പ്പെടെ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനെ മർദ്ദിച്ചു വെന്ന പരാതിയിലാണ് സസ്പെൻഷൻ. 

ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് തള്ളിയാണ് സസ്പെൻഷൻ. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെൻൻ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. നടപടിക്കെതിരെ പൊലീസ് സേനയ്ക്കുള്ളിൽ തന്നെ ശക്തമായ എതിർപ്പുയര്‍ന്നു. 

എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് ഫിലിപ്പോസ്, സീനിയര്‍ പൊലിസ് ഓഫീസർ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെൻറ് ചെയ്തത്. സസ്പെൻഷനെ ഡിജിപിയും എതിർത്തിരുന്നു. ഐപിഎസ് അസോസിയേഷനും നടപടിയെ എതിർത്തിരുന്നു.

Post a Comment

0 Comments