banner

പ്രണയബന്ധത്തിൽ നിന്ന് യുവാവ് പിന്മാറി; ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്ന് പെൺകുട്ടികളിൽ രണ്ട് പേർ മരിച്ചു

ഭോപ്പാൽ : ഒരു സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനികളായ രണ്ടുപേർ വിഷം കഴിച്ചു മരിച്ചു. ഇവരുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ ഇൻഡോറിലെ എം വൈ ആശുപത്രിയിൽ ചികിത്സയിലാണ്. സെഹോർ ജില്ലയിലെ അഷ്ട ടൗണിലുള്ള സ്‌കൂളിലെ അടുത്ത സുഹൃത്തുക്കളായ വിദ്യാർഥിനികൾ 100 കിലോമീറ്റർ അകലെയുള്ള ഇൻഡോറിലെത്തിയാണ് വിഷം കഴിച്ചത്. മരിച്ച പെൺകുട്ടികളിൽ ഒരാളുടെ കാമുകനെ കാണാനായാണ് ഇവർ ഇൻഡോറിലെത്തിയത്.

രണ്ട് പെൺകുട്ടികൾ മരിച്ചപ്പോൾ എം വൈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രശാന്ത് ചൗബെ പിടിഐയോട് പറഞ്ഞു. “പ്രാഥമിക അന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ മൊഴിയിൽ നിന്നും, മൂവരും സെഹോറിലെ അഷ്ട ടൗണിലെ ഒരേ സ്കൂളിൽ പഠിക്കുന്നവരാണെന്നും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ക്ലാസിൽ കയറാതെയാണ് മൂന്നുപേരും ഇൻഡോറിലെത്തിയത്"- അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടികളിൽ ഒരാൾ ഇൻഡോറിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെയായി ഈ ബന്ധത്തിൽനിന്ന് യുവാവ് പിൻമാറി. ഇതേത്തുടർന്ന് യുവാവിനെ കാണാനാണ് സഹപാഠികളെയും കൂട്ടി പെൺകുട്ടി ഇൻഡോറിലെത്തിയത്.

കാമുകനെ കാണാനായില്ലെങ്കിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം ജീവിതം അവസാനിപ്പിക്കുമെന്ന് പെൺകുട്ടി തീരുമാനിച്ചു. മൂവരും അഷ്ടയിലെ ഒരു കടയിൽ നിന്ന് വിഷം വാങ്ങുകയും ഇൻഡോറിൽ എത്തിയ ശേഷം പെൺകുട്ടി കാമുകനായ യുവാവിനെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഭാവാർകുവാൻ പ്രദേശത്തിനടുത്തുള്ള ഒരു പാർക്കിൽ അവർ ആൺകുട്ടിയെ കാത്തിരുന്നു, എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവ് വരാത്തതിനെ തുടർന്ന് മൂന്നുപേരും ഒരുമിച്ച് വിഷം കഴിക്കുകയായിരുന്നു.

ഒരു പെൺകുട്ടി കാമുകൻ പ്രണയത്തിൽനിന്ന് പിൻമാറിയതിനാലും മറ്റൊരു പെൺകുട്ടി വീട്ടിലെ പ്രശ്നങ്ങൾ കാരണവുമാണ് വിഷം കഴിച്ചതെന്ന് ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി മൊഴി നൽകി. ഉറ്റ സുഹൃത്തുക്കൾ മരിക്കാൻ തീരുമാനിച്ചതിനാൽ താനും അവർക്കൊപ്പം ജീവിതം അവസാനിപ്പിക്കാനായി വിഷം കഴിക്കുകയായിരുന്നുവെന്നും ഈ പെൺകുട്ടി പറഞ്ഞു.

പാർക്കിൽവെച്ച് വിഷം കഴിച്ച് അവശ നിലയിലായ പെൺകുട്ടിയെ കണ്ടവർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ടു പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. “പെൺകുട്ടികളിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴിയാണ് ഞങ്ങൾ ആശ്രയിക്കുന്നത്, ഇതാണ് ഞങ്ങളുടെ അന്വേഷണത്തിന്റെ അടിസ്ഥാനം," ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രശാന്ത് ചൗബെ പറഞ്ഞു. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇൻഡോറിൽ എത്തിയിട്ടുണ്ടെന്നും അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments