banner

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ പരാതി പരിഹരിക്കാനായി കേന്ദ്ര സമിതി; രൂപീകരണം മൂന്നു മാസത്തിനകം

ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച നിയമങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. സർക്കാർ നിയോഗിക്കുന്ന അപ്പീൽ കമ്മിറ്റികൾ അടുത്ത മൂന്ന് മാസത്തിനകം രൂപീകരിക്കുമെന്നും കേന്ദ്രം വിജ്ഞാപനത്തിൽ അറിയിച്ചു. അപ്പീലുകൾ മുപ്പതു ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. സ്വയം നിയന്ത്രണാധികാരം നൽകണമെന്ന് സോഷ്യൽ മീഡിയ കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം പരി​ഗണിച്ചില്ല.

ഓരോ കമ്മിറ്റിയിലും കേന്ദ്ര സർക്കാർ നിയമിക്കുന്ന ഒരു ചെയർപേഴ്സണും രണ്ട് മുഴുവൻ സമയ അംഗങ്ങളും ഉണ്ടായിരിക്കണം. അതിൽ ഒരാൾ എക്‌സ്-ഓഫീഷ്യോ അംഗവും രണ്ട് സ്വതന്ത്ര അംഗങ്ങളും ആയിരിക്കണണെന്നും പുതിയ ചട്ടങ്ങൾ പറയുന്നു. ഗ്രീവൻസ് ഓഫീസറുടെ (കമ്പനി നിയോ​ഗിക്കുന്ന ഓഫീസർ) തീരുമാനങ്ങളിൽ തൃപ്തരല്ലാത്ത ഏതൊരു വ്യക്തിക്കും കമ്മിറ്റിക്ക് അപ്പീൽ നൽകാവുന്നതാണ് എന്നും പുതിയ നിയമങ്ങളിൽ പറയുന്നു. അപ്പീൽ സ്വീകരിച്ച തീയതി മുതൽ മുപ്പതു ദിവസത്തിനുള്ളിൽ ഇതു പരിഹരിക്കാൻ ശ്രമിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

തർക്കപരിഹാര സംവിധാനം പൂർണമായും ഓൺലൈനിലായിരിക്കും. അപ്പീൽ ഫയൽ ചെയ്യുന്നത് മുതൽ അതിൽ തീരുമാനം എടുക്കുന്നതു വരെയുള്ള നടപടികൾ ഡിജിറ്റൽ മോഡിൽ നടത്തും. ആവശ്യമാണെന്ന് തോന്നിയാൽ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുഭവപ സമ്പത്തും വൈദഗ്ധ്യവും ഉള്ള ആരുടെയെങ്കിലും സഹായം തേടാം.

സോഷ്യൽ മീഡിയ കമ്പനികൾ ചെയ്യേണ്ടത്...

സോഷ്യൽ മീഡിയ കമ്പനികൾ ഉദ്യോഗസ്ഥർ മുഖേന പരാതികൾ 24 മണിക്കൂറിനുള്ളിൽ പരി​ഗണിക്കണമെന്നും അതു ലഭിച്ച തീയതി മുതൽ പതിനഞ്ചു ദിവസത്തിനുള്ളിൽ അത്തരം പരാതികൾ പരിഹരിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു. താഴെ പറയുന്ന ഏതെങ്കിലും കാര്യങ്ങളുമായി ബന്ധപ്പെട്ട പരാതികളാണെങ്കിൽ അവ ലഭിച്ച് 72 മണിക്കൂറിനുള്ളിൽ അത് പരിഹരിക്കണമെന്നും നിയമത്തിൽ അനുശാസിക്കുന്നു.

1. അശ്ലീല ഉള്ളടക്കങ്ങൾ, പീഡോഫിലിക് ഉള്ളടക്കങ്ങൾ, മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ലിംഗഭേദം, വംശീയ ആക്ഷേപം, കള്ളപ്പണം വെളുപ്പിക്കൽ അല്ലെങ്കിൽ ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ടതോ അവയെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം, മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, അക്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ.

2. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കം.

3. വഞ്ചനാപരമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം

4. ആൾമാറാട്ടം

5. ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, പരമാധികാരം, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, പൊതു ക്രമം എന്നിവയ്ക്കെല്ലാം ഭീഷണിയാകുന്ന ഉള്ളടക്കം. ഏതെങ്കിലും കുറ്റകൃത്യം ചെയ്യാൻ പ്രേരണ നൽകുന്ന ഉള്ളടക്കം, ഏതെങ്കിലും കുറ്റകൃത്യത്തിന്റെ അന്വേഷണം തടയുന്ന ഉള്ളടക്കം, മറ്റ് രാജ്യങ്ങളെ അപമാനിക്കുന്ന ഉള്ളടക്കം.

6. സോഫ്റ്റ്‌വെയർ വൈറസ് അടങ്ങിയതോ ഏതെങ്കിലും കമ്പ്യൂട്ടർ പ്രവർത്തനത്തെ തടപ്പെടുത്തുകയോ നശിപ്പിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഫയലുകൾ.

ഉപയോക്താക്കളുടെ ക്ഷേമം ഉറപ്പാക്കുന്ന എല്ലാ നടപടികളും സോഷ്യൽ മീഡിയ കമ്പനികൾ സ്വീകരിക്കണമെന്നും ജാഗ്രതയോടും സുതാര്യതയോടും പ്രവർത്തിക്കണമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021-ൽ മാറ്റങ്ങൾ വരുത്തിയാണ് ഈ കമ്മിറ്റികൾ രൂപീകരിക്കുന്നത്.

Post a Comment

0 Comments