banner

സംസ്ഥാനത്ത് അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യത ബിരുദമാക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യത ബിരുദമാക്കുന്നു. ദേശീയവിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. അധ്യാപകവിദ്യാഭ്യാസത്തിനായി എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിനായി ഉടൻ പൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിക്കും.

അധ്യാപകരാവാനുള്ള അടിസ്ഥാനയോഗ്യത 2030-ഓടെ നാലുവർഷ സംയോജിത ബി.എഡ്. ബിരുദമാക്കി മാറ്റണമെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ നിർദേശം. ഇതനുസരിച്ച്, സംസ്ഥാനങ്ങളിലെ അധ്യാപകവിദ്യാഭ്യാസത്തിലും ഘടനാപരമായ പരിഷ്കാരങ്ങൾ നടത്തണം. 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനസർക്കാർ. അതിനാൽ, സംയോജിത ബിരുദകോഴ്സുകൾ സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കണമെന്നു നിശ്ചയിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് അധ്യാപകയോഗ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് എസ്.സി.ഇ.ആർ.ടി. തുടക്കമിട്ടത്.

ഇപ്പോഴുള്ള ഡി.എൽ.എഡ്. (ഡിപ്ലോമ ഇൻ എജ്യുക്കേഷൻ) കോഴ്സുകൾക്ക് പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. ഇതുനേടിയവർക്ക് യു.പി.തലംവരെയുള്ള സ്കൂളുകളിൽ അധ്യാപകരാവാം. ഇതുമാറ്റി ബിരുദം അടിസ്ഥാനയോഗ്യതയാക്കുമ്പോൾ കേരള വിദ്യാഭ്യാസച്ചട്ടങ്ങളിലും ഭേദഗതിവരും.

ഇപ്പോഴുള്ള ഡി.എൽ.എഡ്. കോഴ്സുകൾ നിർത്തലാക്കേണ്ടിവരുമെന്നാണ് മറ്റൊരു ചർച്ച. ഡി.എൽ.എഡ്. പരിഷ്കരിച്ച രീതിയിൽ തുടരണോ ദേശീയ വിദ്യാഭ്യാസനയത്തിൽ നിർദേശിച്ചപോലെ സംയോജിത ബി.എഡ്. മാത്രമാക്കണോ എന്നീ കാര്യങ്ങളിൽ വ്യക്തതയില്ലാതെ അധ്യാപകവിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കാനാവില്ല.

Post a Comment

0 Comments