banner

ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കെടുക്കാൻ നേതൃത്വത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദം

ഡൽഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്താന്‍ നേതൃത്വത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം. ഭാരത് ജോഡോ യാത്രക്കിടെ മറ്റന്നാള്‍ ഡൽഹിയിലെത്തുന്ന രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുമോയെന്നതിലും ചര്‍ച്ചകള്‍ സജീവമാകുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് ശതമാനത്തോളം വോട്ട് നേടിയ തരൂരിന് മാന്യമായ പരിഗണന നല്‍കണമെന്നാണ് പൊതു വികാരം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ എന്തുകൊണ്ടും യോഗ്യന്‍ എന്ന സന്ദേശം തരൂര്‍ ക്യാമ്പും മുന്‍പോട്ട് വയ്ക്കുന്നുണ്ട്. മണി ശങ്കര്‍ അയ്യര്‍ ഉള്‍പ്പടെ ചില മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ ഉള്‍ക്കൊള്ളണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ദീപാവലിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അധികാരമേല്‍ക്കല്‍ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് ദിവസത്തേക്ക് രാഹുൽ ഗാന്ധി ഡൽഹിയിലെത്തും. പ്രവര്‍ത്തക സമിതി പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് ഖര്‍ഗെയുടെ നീക്കം.

പ്രവര്‍ത്തക സമിതിയിലടക്കം മാറ്റങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.പാര്‍ട്ടി ഭരണ ഘടന അനുസരിച്ച് അധ്യക്ഷന്‍ തന്നെയാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. 98ല്‍‍ അധ്യക്ഷയായപ്പോള്‍ എംപി പോലുമല്ലാതിരുന്ന സോണിയ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി നേതൃ സ്ഥാനവും വഹിച്ചിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കേ തീരുമാനം വൈകില്ലെന്നാണ് അറിയുന്നത്.

Post a Comment

0 Comments