banner

ഹിജാബ് ധരിച്ച സ്ത്രീകളും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളെന്ന് ഉവൈസി

ന്യൂഡൽഹി : ഹിജാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി എംപി പറഞ്ഞു. 

ഖുർആനിൽ നിർദ്ദേശിച്ചിട്ടുള്ളതിനാലാണ് മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത്. അവർ ഡോക്ടർമാരാകുന്നില്ലേ? എംബിഎയും എംസിഎയും പഠിക്കുന്നില്ലേ? അവർ രാജ്യത്തെ ശക്തിപ്പെടുത്തുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും അതാണ് തന്‍റെ സ്വപ്നമെന്നും ഉവൈസി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുന്ന ബി.ജെ.പിയെ വിമർശിച്ച ഉവൈസി ഇത് അടിച്ചമർത്തൽ നടപടിയാണെന്നും പറഞ്ഞു.

മറ്റ് സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരു വശത്ത് അവരുടെ മതചിഹ്നം ധരിക്കാൻ അനുവദിക്കുകയും മറുവശത്ത് ഹിജാബ് നിഷേധിക്കുകയും ചെയ്യുന്നത് അടിച്ചമർത്തലിന്‍റെ രൂപമാണ്. ഹിജാബ് പ്രശ്നം സുപ്രീം കോടതിയിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉവൈസി പറഞ്ഞു.

Post a Comment

0 Comments