banner

കണ്ടെത്തിയാൽ 5.23 കോടി; ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ കണ്ടെത്തുന്നവര്‍ക്ക് വാഗ്ദാനവുമായി ഓസ്‌ട്രേലിയ

മെല്‍ബണ്‍ : നാല് വര്‍ഷം മുമ്പ് ഓസ്ട്രേലിയൻ വനിതയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ കണ്ടെത്തുന്നവര്‍ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് പോലീസാണ് ഇന്ത്യക്കാരനായ നഴ്‌സിനെ പിടികൂടുന്നവര്‍ക്ക് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് 5.23 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചത്.

2018-ലാണ് കൊലപാതകം നടന്നത്. 24 കാരിയായ ടോയ കോര്‍ഡിംഗ്ലി തന്റെ നായയുമായി വാംഗെട്ടി ബീച്ചില്‍ എത്തിയതായിരുന്നു. ഇവിടെവെച്ച് ഇന്നിസ്‌ഫെയിലില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന 38-കാരനായ രജ്‌വിന്ദര്‍ സിങ് കൊലപ്പെടുത്തിയെന്നാണ് കേസ്. ടോയ കോര്‍ഡിംഗ്ലി കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസത്തിന് ശേഷം രജ്‌വിന്ദര്‍ സിങ് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ഓസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നുവെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് രജ്‌വിന്ദറിനെ കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇയാളേക്കുറിച്ച് വിവരംനല്‍കാന്‍ ഇന്ത്യക്കാരോട് അടക്കം ക്വീന്‍സ് ലാന്‍ഡ് പോലീസ് ട്വിറ്ററിലൂടെ അഭ്യാര്‍ത്ഥന നടത്തിയിട്ടുണ്ട്.

2018 ഒക്ടൊബോര്‍ 22-നാണ് ടോയ കോര്‍ഡിംഗ്ലി കൊല്ലപ്പെട്ടത്. പിന്നേറ്റ് ഒക്ടോബര്‍ 23-ന് സിഡ്‌നിയില്‍ നിന്ന് രജ്‌വിന്ദര്‍ സിങ് ഇന്ത്യയിലേക്ക് വിമാനം കയറിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയിലെത്തിയതിനും തങ്ങളുടെ പക്കല്‍ സ്ഥിരീകരണമുണ്ടെന്ന് ക്വീന്‍സ് ലാന്‍ഡ് ഡിറ്റക്ടീവ് ആക്ടിങ് സൂപ്രണ്ട് സോണിയ സ്മിത്ത് പറഞ്ഞു.

‘രജ്‌വിന്ദറിന്റെ അവസാന ലൊക്കേഷന്‍ ഇന്ത്യയിലാണെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അന്വേഷണ സംഘത്തെ ഇവിടെ രൂപീകരിച്ചിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും നന്നായി സംസാരിക്കാന്‍ കഴിയുന്ന ക്വീന്‍സ്‌ലാന്‍ഡ് പോലീസിലെ ഉദ്യോഗസ്ഥര്‍ ഇവിടെ ഉണ്ടാകും. വാട്ട്സ്ആപ്പ് വഴിയും മറ്റും രജ്‌വിന്ദര്‍ സിങ് എവിടെയാണെന്ന് അറിയാവുന്ന ഇന്ത്യയിലെ ആരില്‍ നിന്നും ഈ ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. ആളുകള്‍ക്ക് ഇയാളെ അറിയാമെന്ന് ഞങ്ങള്‍ക്കറിയാം. ഇയാള്‍ എവിടെയുണ്ടെന്നും അവര്‍ക്ക് അറിയാം. ശരിയായ കാര്യം ചെയ്യാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’, പോലീസ് വ്യക്തമാക്കി.

ഒരു കുടുംബത്തെ തന്നെ ശിഥിലമാക്കി, വളരെ നികൃഷ്ടമായ കൊലപാതകമാണ് ഇയാള്‍ ചെയ്തിട്ടുള്ളതെന്നും ഓസ്‌ട്രേലിയന്‍ പോലീസ് അവരുടെ പ്രസ്താവനയില്‍ പറയുന്നു.

Post a Comment

0 Comments