banner

വീടിനുള്ളിൽ അതിക്രമിച്ചു കയറി 13കാരിയെ പീഡിപ്പിച്ചു; 45കാരന് പതിനഞ്ചര വർഷം കഠിനതടവും പിഴയും

വർക്കല : 13 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കേസിൽ വർക്കല സ്വദേശിക്ക് പതിനഞ്ചര വർഷം കഠിനതടവും 1,10,000/- രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. രാമന്തളി സ്വദേശി സുനിൽകുമാർ എന്ന 45 വയസ്സുകാരനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ശിക്ഷിച്ചത്. ജഡ്ജി ടിപി പ്രഭാഷ് ലാൽ ആണ് ശിക്ഷ വിധിച്ചത്.

2010 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അയൽവീടിന് മുൻവശം നിൽക്കവേ പ്രതി 13 കാരിയായ പെൺകുട്ടിയുടെ തോളിൽ പിടിച്ച് മോശമായി പെരുമാറുകയും ഈ സമയം പെട്ടെന്ന് പ്രതികരിച്ച പെൺകുട്ടി ശബ്ദമുയർത്തുകയും, തുടർന്ന് ബഹളം കേട്ടെത്തിയ അയൽക്കാരിയോട് പെൺകുട്ടി തന്നെ രണ്ട് ദിവസം മുൻപ് പ്രതി കഠിനമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന വിവരം പറയുകയായിരുന്നു. മറ്റാരും വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചകയറി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പ്രോസീക്യൂഷൻ കേസ്.

പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ബലാത്സംഗം നടത്തിയെന്ന കുറ്റം തെളിയിക്കപ്പെട്ടതനുസരിച്ച് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ രണ്ട് മാസം കഠിനതടവും , അതിക്രമത്തിനിരയായ കുട്ടിയോട് കുറ്റകരമായ ഭീഷണിപ്പെടുത്തൽ നടത്തിയെന്ന കുറ്റത്തിന് ആറ് മാസം കഠിനതടവും ആണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ അമ്പതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് വിക്ടിം കോമ്പൻസേഷൻ എന്ന നിലയിൽ നൽകണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി വീതം കഠിനതടവ് അനുഭവിക്കണമെന്നും വിധി ഉത്തരവുണ്ട്. പോക്സോ നിയമം വരുന്നതിനും മുൻപ് 2010-ൽ നടന്ന കുറ്റകൃത്യം എന്നതിനാൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ കുറ്റകൃത്യങ്ങൾക്കാണ് പ്രതി വിചാരണ നേരിട്ടത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്.

വർക്കല സബ് ഇൻസ്‌പെക്ടർ ആയിരുന്ന വിജയരാഘവൻ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി. അനിൽകുമാർ അന്വേഷണം നടത്തി ആർ. അശോക് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

Post a Comment

0 Comments