banner

പാലുകാച്ചൽ ക്ഷണിക്കാന്‍ പോയി മടങ്ങിയ യുവാവ് അപകടത്തിൽ മരിച്ചു; റോഡില്‍ കിടന്നത് അരമണിക്കൂര്‍

തിരുവനന്തപുരം : വീടിന്റെ ഗൃഹപ്രവേശച്ചടങ്ങിന് ക്ഷണിക്കാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. നഗരൂര്‍ ചെമ്മരത്തുമുക്ക് രാലൂര്‍ക്കാവ് പുതുശേരി വിളാകത്ത് വീട്ടില്‍ എം സ്വാമിദാസിന്റെയും അങ്കണവാടി അധ്യാപിക ജി എസ് രാജേശ്വരിയുടെയും മകന്‍ എസ് ആര്‍ സിബിനാണ് (25) ദുരന്തം സംഭവിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന സിബിന്‍ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. രാലൂര്‍ക്കാവില്‍ പണികഴിപ്പിച്ച് കൊണ്ടിരുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകള്‍ക്കായി നാട്ടില്‍ എത്തിയതാണ് സിബിന്‍.

തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.അപകട സമയത്ത് അടുത്ത് ആരുമില്ലാതിരുന്നത് ജീവന്‍ നഷ്ടപെടാന്‍ കാരണമായി. കിളിമാനൂര്‍ ആലംകോട് റോഡില്‍ ചൂട്ടയില്‍ മുസ്ലീം പള്ളിക്ക് സമീപത്താണ് അപകടം സംഭവിച്ചത്. രാത്രി ഏകദേശം 10.40 ഓടെ സിബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലെ മൈല്‍കുറ്റിയിലിടിക്കുകയായിരുന്നു. ചടങ്ങിന് ബന്ധുക്കളെ ക്ഷണിക്കാന്‍ പോയി തിരികെ മടങ്ങുമ്പോള്‍ ബൈക്ക് ചാറ്റല്‍ മഴയെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നിമാറി മൈല്‍കുറ്റിയില്‍ ഇടിച്ച് ഓടയിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു.

അരമണിക്കൂറോളം കഴിഞ്ഞാണ് അപകട വിവരമറിഞ്ഞ് സിബിന്റെ സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തിയത്. അപ്പോഴേക്കും സിബിന്‍ മരിച്ചിരുന്നു. സിബിന്‍ പുതിയതായി നിര്‍മ്മിച്ച വീട്ടില്‍ തന്നെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എസ് ആര്‍ സിജിനാണ് സഹോദരന്‍

Post a Comment

0 Comments