banner

വിശ്വാസ വഞ്ചനാക്കേസ്: ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരള ഹൈക്കോടതിയില്‍

Kochi : 
തനിക്കെതിരായ വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍. കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, ഇവരുടെ കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത് ( Sunny Leone in kerala highcourt ).

2018 – 19 കാലഘട്ടത്തില്‍ തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാല്‍ ഷോ നടത്താമെന്നു പറഞ്ഞു പണം തരാതെ പരാതിക്കാരന്‍ തന്നെയാണ് പറ്റിച്ചതെന്ന് സണ്ണി ലിയോണിന്റെ ഹര്‍ജിയില്‍ പറയുന്നു. 2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകര്‍ ഇതിനു 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചിരുന്നു.

15 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. പിന്നീട് ഷോ 2018 ഏപ്രില്‍ 27 ലേക്ക് മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ മേയ് 26 ലേക്ക് മാറ്റാന്‍ വീണ്ടും ആവശ്യപ്പെട്ടു. ഈ സമയത്ത് ഷോയുടെ ബെഹറ്നിലെയും തിരുവനന്തപുരത്തെയും കോ ഓര്‍ഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് എന്നയാള്‍ രംഗത്തു വന്നെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രളയവും കാലാവസ്ഥാ പ്രശ്നങ്ങളും നിമിത്തം പിന്നീടു പലതവണ ഡേറ്റ് മാറ്റി. ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14 നു വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഷോ നടത്താന്‍ സംഘാടകര്‍ തയാറായി. ഷോ സംബന്ധിച്ച വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി.

മാത്രമല്ല, ജനുവരി അവസാനത്തിന് മുമ്പ് പണം മുഴുവന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് പണം നല്‍കാത്തതിനാല്‍ ഷോ നടത്തിയില്ലെന്നും ഹര്‍ജിക്കാരി പറയുന്നു.

Post a Comment

0 Comments