banner

പെരിയകേസിലെ മുഖ്യപ്രതിക്ക് ജയിലില്‍ സുഖചികിത്സ; നേരിട്ടെത്തി വിശദീകരണം നൽകാനാവശ്യപ്പെട്ട് കോടതി

കണ്ണൂർ : പെരിയ കേസിലെ മുഖ്യപ്രതിക്ക് സെന്‍ട്രല്‍ ജയിലില്‍ സുഖചികിത്സ. സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ടെത്തി വിശദീകരണം നൽകാന്‍ സി ബി ഐ കോടതിയുടെ നിര്‍ദേശം . ജയിൽ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിലിലെ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് നിർദ്ദേശം നല്‍കിയത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ പീതാംബരൻ. ഈ വര്‍ഷം ഓക്ടോബര്‍ 14 നാണ് പീതാംബരന് അസുഖമായതിനെ തുടര്‍ന്ന് ജയില്‍ ഡോക്ടറായ അമര്‍നാഥിനോട് പരിശോധിക്കാന്‍ ജയിൽ സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് പരിശോധന നടത്തുകയും വിദഗ്ധ ചികിത്സ വേണമെന്ന് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 19 -ാം തിയതിയാണ് പീതാംബരന് കിടത്തി ചികിത്സ നല്‍കണമെന്ന റിപ്പോര്‍ട്ട് വന്നത്.

തുടര്‍ന്ന് 24-ാം തിയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു. ഈ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമാണ് 40 ദിവസം ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കണം എന്നത്. പീതാംബരന് നടുവേദനയും മറ്റ് ചില അസുഖങ്ങള്‍ ഉള്ളത് കൊണ്ടാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് എന്നാണ് പുറത്തു വന്നിരിക്കുന്നത് വിവരം.

2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.

Post a Comment

0 Comments