banner

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വഴികളടഞ്ഞ് ക്രിസ്റ്റ്യാനൊ; ഇനിയെങ്ങോട്ട്?

മാഞ്ചസ്റ്റര്‍ : പോര്‍ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും വേര്‍പിരിയലിന്റെ വക്കില്‍. ക്ലബ്ബിനും കോച്ചിനും ഉടമകള്‍ക്കുമെതിരെ ടി.വി അഭിമുഖത്തില്‍ റൊണാള്‍ഡൊ ആഞ്ഞടിച്ചതോടെ മുന്നോട്ടുള്ള വഴി ഇരുവര്‍ക്കും അടഞ്ഞ മട്ടാണ്. വേര്‍പിരിയാന്‍ ഉറച്ചാണ് റൊണാള്‍ഡൊ ഈ അഭിമുഖം നല്‍കിയതെന്നും കരാര്‍ അവസാനിപ്പിക്കണമെന്നും മുന്‍ യുനൈറ്റഡ് ക്യാപ്റ്റന്‍ ഗാരി നെവീല്‍ പറഞ്ഞു. കരാര്‍ ആറു മാസം കൂടി അവശേഷിക്കുന്നുണ്ട്. 

ക്രിസ്റ്റ്യാനൊ പറഞ്ഞ പല കാര്യങ്ങളോടും താനും യുനൈറ്റഡ് ആരാധകരും യോജിക്കുന്നുണ്ടെങ്കിലും ഒരു കളിക്കാരനെന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവയെന്ന് നെവീല്‍ കരുതുന്നു. യുനൈറ്റഡിന്റെ ഓള്‍ഡ് ട്രഫോഡിലെ ആസ്ഥാനത്തിന് മുന്നില്‍ നിന്ന് റൊണാള്‍ഡോയുടെ ചിത്രം നീക്കം ചെയ്തു കഴിഞ്ഞു.

അഞ്ചാമത്തെ ലോകകപ്പിനാണ് മുപ്പത്തേഴുകാരന്‍ എത്തിയിരിക്കുന്നത് നൈജീരിയക്കെതിരായ അവസാന സന്നാഹ മത്സരത്തില്‍ അസുഖം കാരണം ക്രിസ്റ്റ്യാനോക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരാനിരിക്കെയാണ് യുനൈറ്റഡ് താനുമായി കരാറൊപ്പിട്ടതെന്ന് ക്രിസ്റ്റ്യാനൊ അഭിമുഖത്തില്‍ പറയുന്നു. 

ബദ്ധവൈരികളായ സിറ്റിയില്‍ ചേരുന്നതില്‍ നിന്ന് മുന്‍ യുനൈറ്റഡ് കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. 2003-09 കാലഘട്ടത്തില്‍ താന്‍ കളിച്ചതില്‍ നിന്ന് ക്ലബ്ബ് ഒരുപാട് ദൂരം മുന്നോട്ടുപോയിട്ടുണ്ടാവുമെന്നാണ് കരുതിയത്. പക്ഷെ തരിമ്പും മാറിയിട്ടില്ലായിരുന്നു. 

ഒരു പരിശീലകന്‍ എന്നു പറയാനാവാത്ത റാള്‍ഫ് റാഗ്നിക്കിനെ കോച്ചായി കൊണ്ടുവന്നപ്പോള്‍ ഞെട്ടിപ്പോയി. യുവ കളിക്കാര്‍ തന്നെ ചെവിക്കൊള്ളാന്‍ തയാറല്ലായിരുന്നു. യുനൈറ്റഡില്‍ മുമ്പ് സഹതാരമായിരുന്ന വെയ്ന്‍ റൂണിയുടെ ആരോപണം തന്നെ വേദനിപ്പിച്ചെന്നും അസൂയയാണ് കാരണമെന്ന് കരുതുന്നതായും റൊണാള്‍ഡൊ പറഞ്ഞു. 

Post a Comment

0 Comments