banner

ഇനി മുതൽ സൗദി വിസയ്ക്ക് ഇന്ത്യക്കാർക്ക് പോലീസ് ക്ലിയറൻസ് ആവശ്യമില്ല

ന്യൂഡൽഹി : വിസ ലഭിക്കുന്നതിന് ഇന്ത്യൻ പൗരന്മാർ ഇനിമുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) സമർപ്പിക്കേണ്ടതില്ലെന്ന് സൗദി അറേബ്യ. പുതിയ പ്രഖ്യാപനം സൌദിയിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 22 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർ സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്, കൂടാതെ പശ്ചിമേഷ്യയിലെ ഏറ്റവുമധികം ഇന്ത്യക്കാരുള്ള രാജ്യമാണിത്. കോവിഡ് -19 മഹാമാരി സമയത്ത് ധാരാളം പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ, തൊഴിലിനായി സൗദി അറേബ്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിൽ ഇപ്പോൾ വർധനയുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കണക്കിലെടുത്താണ് വിസയ്ക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന തീരുമാനമെന്നും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും ന്യൂഡൽഹിയിലെ സൗദി അറേബ്യൻ എംബസി അറിയിച്ചു.

രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന 20 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ സൗദി അറേബ്യ അഭിനന്ദിക്കുന്നുവെന്നും എംബസി പറഞ്ഞു. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകളെ അവിടത്തെ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. 2019 ഒക്ടോബറിൽ, തൊഴിലാളികൾക്കുള്ള കുടിയേറ്റ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് സംവിധാനം സൗദി അറേബ്യയുടെ ഇ-തൗതീഖ് സംവിധാനവുമായി സംയോജിപ്പിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് സൗദി അറേബ്യ. ഈ വർഷമാദ്യം ഇന്ത്യ റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുന്നതുവരെ, ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 18 ശതമാനത്തിലധികം സൗദി അറേബ്യയിൽ നിന്നായിരുന്നു. 2022 ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 29.28 ബില്യൺ ഡോളറായിരുന്നു.

Post a Comment

0 Comments