banner

യോഗ്യതയില്ല, നിയമനം മാനദണ്ഡപ്രകാരമല്ലെന്നും ഹൈക്കോടതി; പ്രിയ വർഗീസിന് തിരിച്ചടി

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് തിരിച്ചടിയായി ഹൈക്കോടതി വിധി. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡപ്രകാരമല്ലെന്ന് ഹൈക്കോടതി. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നിരീക്ഷിച്ച കോടതി പിഎച്ച്ഡി കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ആവർത്തിച്ചു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് വിധി. പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണ് വിധി. ഹരജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടർച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 

അധ്യാപകർ രാഷ്ട്ര നിർമാതാക്കളും വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകേണ്ടവരുമാണ്. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാനഘടകമാണ്. നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. 

ഹരജി പരിഗണിക്കവെ രൂക്ഷ വിമർശനമാണ് പ്രിയാ വർഗീസിനെതിരെ കോടതി ഉന്നയിച്ചത്. എൻ.എസ്.എസ് കോർഡിനേറ്ററായി കുഴിവെട്ടാൻ പോയതൊന്നും അധ്യാപന പരിചയമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അധ്യാപനം ഗൗരവമുള്ള ജോലിയാണ്. യു.ജി.സി മാനദണ്ഡം അനുസരിച്ചാവണം നിയമനമെന്നും ഇത് സുപ്രിംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചിരുന്നു. 

ഇതിനെതിരെ പ്രതികരണവുമായി പ്രിയ വർഗീസ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഇതിനെയും കോടതി വിമർശിച്ചു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണെന്നും കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓർക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. താനും എൻഎസ്എസിന്റെ ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമൻചന്ദ്രൻ ചൂണ്ടിക്കാട്ടി. പിന്നാലെ പ്രിയാ വർഗീസ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. 

ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോ? സ്റ്റുഡന്റ് ഡയറക്ടർ ആയ കാലയളവിൽ പഠിപ്പിച്ചിരുന്നോ? പ്രവൃത്തിപരിചയം ഉണ്ടെന്ന രേഖ സ്‌ക്രൂട്ടിനീ കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച കോടതി സ്ക്രൂട്ടിനിങ് കമ്മിറ്റി പരിശോധിച്ച രേഖകൾ മാത്രമേ കോടതിക്ക് ആവശ്യമുള്ളൂ എന്നും പറഞ്ഞു. അധ്യാപന പരിചയം വിശദീകരിക്കണമെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസ് എടുക്കാതിരിക്കണമെങ്കിൽ രേഖകൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. 

അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു 6 പേരെയാണ് പരിഗണിച്ചത്. റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ. 156 മാർക്ക് മാത്രമുണ്ടായിരുന്ന പ്രിയാ വർഗീസ് റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ രണ്ടാമനാക്കിയാണ് അഭിമുഖം കഴിഞ്ഞപ്പോൾ ഒന്നാമതെത്തിയത്. സംഭവം വിവാദമായതോടെ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.

യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്ന് നേരത്തെയും ആക്ഷേപമുയർന്നിരുന്നു. ഗവേഷണ ബിരുദവും എട്ടു വർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂർ സർവകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ, 2012ൽ തൃശൂർ കേരളവർമ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്നു വർഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സർവീസിൽ തിരിച്ചുകയറുന്നത്.

Post a Comment

0 Comments