banner

രാജ്യത്തിൻ്റെ ചരിത്രം തിരുത്തിയെഴുതണമെന്നും, കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്നും അമിത് ഷാ

ന്യൂഡല്‍ഹി : ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. താന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ രാജ്യ ചരിത്രം കൃത്യമായല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നിരവധി തവണ കേട്ട പരാതിയാണെന്നും അമിത് ഷാ പറഞ്ഞു.

പരാതികള്‍ എല്ലാം തന്നെ ശരിയായിരിക്കാം. ഇത് നമുക്ക് മാറ്റിയെഴുതണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ശരിയായ ചരിത്രം മഹത്തായ തരത്തില്‍ അവതരിപ്പിക്കുന്നതിന് ആരാണ് നമ്മെ തടയുന്നത്. രാജ്യ ചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതിയെക്കുറിച്ച് ചരിത്ര വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല പ്രൊഫസര്‍മാരും പരിശോധിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.

150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം. സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയ 300 മഹത് വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം. ഇതോടെ പരാതികള്‍ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ചരിത്രം പുനര്‍രചിക്കാന്‍ മുന്നോട്ട് വരൂ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ വലിയ പ്രയോജനത്തിനായി ചരിത്രത്തിന്റെ ഗതി പുനഃപരിശോധിക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. മുഗള്‍ വിപുലീകരണം തടയുന്നതില്‍ ലച്ചിത് വഹിച്ച പങ്ക് വലുതാണെന്നും സരിയഘട്ട് യുദ്ധത്തില്‍ തന്റെ അനാരോഗ്യം വകവയ്ക്കാതെ അദ്ദേഹം അവരെ പരാജയപ്പെടുത്തിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.

Post a Comment

0 Comments