banner

'കേസ് കേരളം തന്നെ അന്വേഷിക്കും'; ഷാരോണിൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉറപ്പ്

തിരുവനന്തപുരം : ഷാരോണ്‍ രാജ് കൊലക്കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉറപ്പ്. കേസ് കേരള പോലീസ് തന്നെ നടത്തുമെന്നും തന്റെ ഓഫീസിലെത്തിയ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകി. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പറഞ്ഞതായി ഷാരോണിന്റെ പിതാവ് ജയരാജൻ പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അച്ഛന്‍ ജയരാജന്‍ പറഞ്ഞു. കേസ് തമിഴ്‌നാട് പോലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ടാണ് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍, അമ്മ പ്രിയ, അമ്മാവന്‍ സത്യശീലന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.

കേസ് കേരള പൊലീസോ തമിഴ്നാട് പൊലീസോ അന്വേഷിക്കുന്നതിൽ നിയമ തടസം ഇല്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചിരുന്നു. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് രാമവർമൻ ചിറയിലാണ്. കേരള അതിർത്തിയിൽനിന്നും മീറ്ററുകൾ മാത്രം അകലെയാണ് വീട്. ഇവിടേക്കു വിളിച്ചു വരുത്തിയാണു ഷാരോണിനെ കീടനാശിനി നൽകി കൊലപ്പെടുത്തിയത്.

കൊലപാതകം നടന്നതും കീടനാശിനി കുപ്പി ഒളിപ്പിച്ചതും തമിഴ്നാട്ടിലായതിനാൽ പൊലീസിന്റെ അധികാര പരധിയെച്ചൊല്ലി വ്യത്യസ്ത അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് നിയമോപദേശം തേടിയത്. അതേസമയം, കേസ് കൈമാറുന്നതിൽ പ്രതിഭാഗത്തിന്റെ വാദവും നിർണായകമാകും.

കൊലപാതകം നടന്നത് തമിഴ്നാട്ടിലാണെങ്കിലും കേരള പൊലീസിന്റെ അധികാരപരിധിയിൽപ്പെട്ട സ്ഥലത്തും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടന്നതിനാൽ അന്വേഷിക്കാൻ നിയമ തടസ്സം ഇല്ലെന്നാണ് നിയമോപദേശം. കേസ് തമിഴ്നാട് പൊലീസിനു കൈമാറുന്നതിനും നിയമ തടസമില്ല. ഇരു സംസ്ഥാനങ്ങളിലെയും പൊലീസിനു അന്വേഷിക്കാമെന്ന് നിയമോപദേശം ലഭിച്ചതോടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

Post a Comment

0 Comments