banner

'സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കേണ്ടതില്ല'; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. ചാൻസിലർ പദവി നൽകിയത് കേരളമാണ്. അവിടെ ഇരുന്ന് പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണർ ഭാവിക്കുന്നു. മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ആഎസ് എസ് അനുഭാവികളെ തിരികിക്കയറ്റാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സർവ്വകലാശാലകളുടെ സ്വയംഭരണം തകർക്കുന്നു. നിയമങ്ങളുടെ നഗ്ന ലംഘനത്തിന് ആർക്കും അധികാരം ഇല്ല. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ല. വിസിക്കെതിരെ നടപടി വേണമെങ്കിലത് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ട്. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ചിലർ കരുതുന്നു. അത് അംഗീകരിച്ച് കൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നിയമിതരായവരല്ല വിസിമാർ. വിദ്യാഭ്യാസ രംഗത്തെ നേട്ടം ആരും അംഗീകരിക്കുന്ന ഒന്നാണ്. കാലാനുസൃത മുന്നേറ്റമാണ് ആഗ്രഹിക്കുന്നത്. അതിനനുസരിച്ച നടപടി സ്വീകരിക്കുന്നുമുണ്ട്. വിസ്മയകരമായ മുന്നേറ്റം തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു, ആ നീക്കത്തിൽ കേരളമാകെ ഉത്കണ്ഠയിലാണ്. തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ ഇവിടെ മന്ത്രിസഭയുണ്ട്. സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ അറിയാം. അല്ലാതെ വല്ല ധാരണയും ഉണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments