banner

സ്ത്രീകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം: മണിക്കൂറുകൾക്കുള്ളിൽ 34കാരൻ പോലീസ് പിടിയിൽ

തിരുവനന്തപുരം : പൊതുസ്ഥലത്ത് നഗ്നത പ്രദർശനം നടത്തി രക്ഷപ്പെട്ട യുവാവിനെ മണിക്കൂറുകൾ കൊണ്ട് പിടികൂടി പൊലീസ്. ഇരയായ യുവതിയോടൊപ്പം പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലടക്കം പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയ പോത്തൻകോട് സ്വദേശി സുധീഷ് രാഘവനെയാണ് (34) പൊലീസ് കസ്റ്റഡിയിലെടുത്തത് ( Nudity display in front of women: 34-year-old man arrested by police case in thiruvananthapuram ).

കരിക്കകം വെൺപാലവട്ടം അടിപ്പാതയുടെ താഴെ പെൺകുട്ടികൾ ജോലി സ്ഥലത്തേക്ക് ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു ബൈക്കിലെത്തിയ സുധീഷ് യുവതികള്‍ക്ക് നേരെ നഗ്‌നതാപ്രദർശനം നടത്തിയത്. തുടർന്ന് ഇതിൽ ഒരു യുവതി പേട്ട സ്റ്റേഷനിലെത്തി പ്രതി സഞ്ചരിച്ച ബൈക്കിന്‍റെ രൂപവും നമ്പറിന്റെ ചില അക്കങ്ങളും വെച്ച് പൊലീസിന് പരാതി നൽകി. ഉടൻ തന്നെ പേട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ബി. റിയാസ് രാജയും സംഘവും പ്രതിയെ പിടികൂടാൻ ശ്രമങ്ങൾ ആരംഭിച്ചു. വാഹനത്തിന്റെ നമ്പരുകളും സി.സി ടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരം കല്ലറയ്ക്കടുത്താണ് പ്രതിയുടെ സ്ഥലമെന്ന് പേട്ട പൊലീസ് കണ്ടെത്തി.

തുടർന്ന് ലഭിച്ച വിവരങ്ങൾ വെച്ച് കല്ലറ പോസ്റ്റോഫീസ് വഴി പൊലീസ് അന്വേഷണം നടത്തുകയും തുടർന്ന് പ്രതിയുടെ ഭാര്യയുടെ നമ്പർ കണ്ടെത്തുകയുമായിരുന്നു. എന്നാൽ അതിലേക്ക് വിളിച്ചെങ്കിലും ഭാര്യ ഫോണെടുത്തില്ല. പക്ഷേ ഈ നമ്പർ ട്രൂകോളർ ആപ്പിൽ സുധീഷ് ഷവർമ്മ എന്ന പേരും പോത്തൻകോടുള്ള ഹോട്ടലിന്റെ ചിത്രവും കാണിച്ചതോടെ പൊലീസിന് പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചു. പോത്തൻകോടുള്ള ഒരു ബേക്കറിയിലെ ഷവർമ്മ മേക്കറാണ് പ്രതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ പൊലീസ് സംഘം മഫ്തിയിൽ അവിടെയെത്തി സുധീഷിനെ കൈയോടെ പിടികൂടുകയായിരുന്നു.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി പലസമയങ്ങളിലും പൊതുസ്ഥലങ്ങളിലടക്കം സമാനമായ രീതിയിൽ നഗ്നതാ പ്രദർശനം നടത്തുന്ന ആളാണെന്ന് മനസ്സിലാക്കി. എന്നാൽ ആരും തന്നെ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല എന്നത് ഇയാൾക്ക് സഹായകമായി. 2017 ൽ തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ നഗ്നതാ പ്രദർശനം നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments