banner

കനത്ത മഴയ്‌ക്കൊപ്പം അതിഭീകര ഇടിമിന്നല്‍; വീടുകളിലെ വയറിംഗ് ഉൾപ്പെടെ കത്തി നശിച്ചു

കോട്ടയം : ഞായറാഴ്ച കനത്ത മഴയ്‌ക്കൊപ്പമുണ്ടായ അതിഭീകരമായ ഇടിമിന്നലിൽ വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിൽ വിവിധയിടങ്ങളിലാണ് കനത്ത നാശ നഷ്ടം സംഭവിടച്ചത്. ഭരണങ്ങാനം-ചൂണ്ടച്ചേരി റോഡിൽ ചിറ്റാനപ്പാറയിൽ ഇടിമിന്നലേറ്റു വീട് ഭാഗികമായി തകർന്നു. ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് തകർന്നത്.

ഇടിമിന്നലിൽ, വീട്ടിലെ വയറിംഗ് സംവിധാനം കത്തി നശിക്കുകയും മുറ്റത്ത് പാകിയിരുന്ന തറയോടുകൾ പൊട്ടിച്ചിതറുകയും ചെയ്തതായി ജോസഫ് പറയുന്നു. ഇടിമിന്നലേറ്റ് തകർന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. രണ്ടാം നിലയിലെ ഓടുകൾക്കും വീടിന്റെ മതിലിനും കേടുപാട് പറ്റി. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനും തകരാർ സംഭവിച്ചതായി വീട്ടുകാർ പറയുന്നു.

അതേസമയം, കോട്ടയം മീനടത്തും ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മീനടം മറ്റപ്പള്ളിൽ സിജുവിന്റെ വീടിനും സമീപത്തെ ജോയി, കൊച്ചുമോൻ എന്നിവരുടെ വീടിനും നാശം സംഭവിച്ചു. ഭിത്തി പലഭാഗങ്ങളിൽ അടർന്നുവീണു. വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും തകരാറിലായി. അലമാരയുടെയും ജനലിന്റെയും ചില്ലുകൾ പൊട്ടിവീണു.

പ്രവേശനകവാടത്തിലെ തൂണിനും മിന്നലേറ്റിട്ടുണ്ട്. പറമ്പാകെ കിളച്ചുമറിച്ചപോലെ മണ്ണിളകി മാറി. ഞായറാഴ്ച വൈകീട്ട് 5.45-ഓടെയാണ് ഏറെ ഭീതിനിറയ്ക്കുന്ന സംഭവം നടന്നത്. ഇതിന് പുറമെ, മീനടം കുരിക്കക്കുന്നേൽ പള്ളിക്കുസമീപം കെ.എസ്.ഇ.ബി. ടവറിലെ ലൈനുകൾ പൊട്ടി. ഇടിമിന്നലിന്റെ ഭീകരതയാണ് പാലായിലെ വിവിധ സ്ഥലങ്ങളിൽ നടന്നത്. ജനങ്ങളും ഭീതിയുടെ വക്കിലാണ്.

Post a Comment

0 Comments