banner

സര്‍ക്കാരും ആഭ്യന്തരവകുപ്പും വന്‍ പരാജയം; മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്ന് കെ. സുധാകരന്‍

ലഹരിമാഫിയയെയും ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും വന്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ലഹരിമാഫിയ കേരളത്തില്‍ അഴിഞ്ഞാടുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നു.

പൊലീസും ഗുണ്ടകളും മാഫിയാ സംഘങ്ങളും തേര്‍വാഴ്ച നടത്തുകയാണ്. ലഹരിമാഫിയ കേരളത്തില്‍ പിടിമുറുക്കി. അതിന് കാരണം സിപിഐഎമ്മിലെയും പൊലീസ് സേനയിലെ ചിലരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടും അന്തര്‍ധാരയുമാണ്. തലശ്ശേരിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ പാറായി ബാബു ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ കൂടിയാണ്.

എല്ലാത്തരം അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് സിപിഎം അധപതിച്ചു. നീതിന്യായ പരിപാലനം പോലും നടത്താന്‍ കഴിയാത്ത കഴിവുകെട്ട സര്‍ക്കാരാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തലശേരി ഇരട്ട കൊലപാതകത്തിൽ 7 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. 5 പേരാണ് കൃത്യത്തിൽ നേരിട്ടു പങ്കെടുത്തത്. 2 പേർ ഇവർക്കു വേണ്ടിയുള്ള സഹായങ്ങൾ ചെയ്തു കൊടുത്തു. നേരത്തെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ലഹരി വിൽപന ചോദ്യം ചെയ്തതാണോയെന്ന് പരിശോധിക്കുകയാണെന്നും കമ്മീഷണർ വ്യക്തമാക്കി.

തലശേരി ഇരട്ട കൊലപാതകത്തിൽ മുഖ്യപ്രതി നെട്ടൂർ സ്വദേശി പാറായി ബാബു നേരത്തേ കസ്റ്റഡിയിലായിരുന്നു. തലശേരി എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനുമുൻപ് തലശേരി സ്വദേശികളായ ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment

0 Comments