banner

സർക്കാർ അഴിമതി നടത്തുന്നു; ഗൃഹസമ്പർക്ക പരിപാടിയുമായി ബിജെപി

കോഴിക്കോട് : ഗവർണർ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഗവർണർക്കുണ്ട്. കേരളത്തിൽ നീതിന്യായവ്യവസ്ഥ തകർന്നിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറ‍ഞ്ഞു.

അഴിമതി മൂടിവെക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് സുപ്രീംകോടതിയിൽ പോവുകയാണ് പിണറായി വിജയൻ. മണിക്കൂറിന് 50 ലക്ഷം രൂപ ഫീസുള്ള നരിമാനെയും 15.50 ലക്ഷം ഫീസുള്ള കപിൽ സിബലിനെയും വെച്ച് ഗവർണറുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് പിണറായി ശ്രമിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലും ഡോളർക്കടത്ത് കേസിലും സമാനമായ രീതിയിൽ കോടികളാണ് കോടതിയിൽ ചിലവഴിച്ചത്. ശമ്പളവും പെൻഷനും കൊടുക്കാൻ കടമെടുക്കേണ്ട ഗതികേടിലാണ് ധനവകുപ്പ്. 

അപ്പോഴാണ് തങ്ങളുടെ അഴിമതി മൂടിവെക്കാൻ സ്വജനപക്ഷപാതം നടത്താൻ ഖജനാവ് കൊള്ളയടിക്കുന്നത്.

തിരുവനന്തപുരം മേയറുടെ കത്ത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പുറത്തുവരാത്ത പതിനായിരക്കണക്കിന് കരാർ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മേയറുടെ പേരിൽ കത്തയച്ചയാളെ പിടികൂടാം. കത്ത് തന്റേതല്ലെന്ന് പറഞ്ഞ് പ്രശ്നത്തിൽ നിന്നും തലയൂരാനുള്ള പാഴ്ശ്രമമാണ് മേയർ കാണിക്കുന്നത്. ജനവികാരത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഗവർണർക്കെതിരായ ഇടത് സമരമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഒമ്പത് വൈസ്ചാൻസിലർമാരും ധനമന്ത്രി കെഎൻ ബാലഗോപാലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വിപുലമായ പ്രക്ഷോഭം ആരംഭിക്കും. പിണറായി സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ഈ മാസം 15 മുതൽ 30 വരെ എല്ലാ വീടുകളിലും
പാർട്ടി പ്രവർത്തകർ സമ്പർക്കം നടത്തും. 18,19 തിയ്യതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനകീയ കൂട്ടായ്മ നടത്തും. ഗവർണർ ഉന്നയിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ ബിജെപി ഏറ്റെടുക്കും. നിർഭാഗ്യവശാൽ ഔദ്യോഗിക പ്രതിപക്ഷം സർക്കാരിനൊപ്പം ചേർന്ന് ഗവർണർക്കെതിരെ നിൽക്കുകയാണ്. ഗവർണർക്കെതിരെ സമരം ചെയ്ത് ഭരണസ്തംഭനത്തിലേക്കാണ് പിണറായി വിജയൻ നാടിനെ കൊണ്ടു പോകുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി

Post a Comment

0 Comments