banner

സിൽവർ ലെെൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; ഇല്ലാത്ത പദ്ധതിയുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സിൽവർ ലെെൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കില്ല. സമരക്കാർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കില്ല. നിങ്ങൾ വിജയിച്ചു, പക്ഷെ ഇത് നാടിന്റെ പരാജയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുമായി ബന്ധപ്പെട്ട ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യുമന്ത്രി വിശദീകരിച്ചു.

അതേസമയം, എന്ത് അനുമതി കിട്ടിയാലും സിൽവർലെെൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും, ഭൂമി ഏറ്റെടുപ്പിന് ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷം വികസനത്തിന്റെ ഒപ്പം നിൽക്കുന്നവരാണ്. പക്ഷെ കേരളത്തെ തകർക്കുന്ന സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ല. പ്രധാനമന്ത്രിയെയും ബി.ജെ.പി നേതാക്കളെയും കണ്ട് സംസാരിച്ചാൽ പദ്ധതി നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേന്ദ്രം അനുമതി തന്നാലും ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് സമരം ചെയ്യുമെന്നും പ്രതിപക്ഷം അറിയിച്ചു.

സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇല്ലാത്ത പദ്ധതിയുമായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നുവെന്നും സമരം ചെയ്തതിന് കേസെടുക്കണമെങ്കിൽഏറ്റവും കൂടുതൽ കേസെടുക്കേണ്ടത് നിങ്ങളുടെ പാർട്ടിക്കാർക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള സഹാനുഭൂതി സർക്കാർ കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments