banner

പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ വികാരിയച്ചനെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

തൃശൂർ : ആദ്യ കുർബാനയ്ക്ക് വസ്ത്രം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ വികാരിയച്ചനെ ശിക്ഷിച്ച് കോടതി. തൃശൂർ ആമ്പല്ലൂർ സ്വദേശി ഫാദർ രാജു കൊക്കനെയാണ് ഏഴ് വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ അൻപതിനായിരം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായിരിക്കെ നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്ക് ആദ്യ കുർബാനയ്ക്കായി വസ്ത്രം വാഗ്ദാനം ചെയ്തായിരുന്നു പീഡനം നടത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതിനൊപ്പം ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. മൂന്ന് തവണ പെൺകുട്ടിയെ ഇയാൾ സമാന രീതിയിൽ പീഡനത്തിന് ഇരയാക്കി. 

വികാരിയച്ചൻ പീഡിപ്പിച്ചതായി പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു.
പോലീസ് കേസെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്ന വികാരിയച്ചനെ നാഗർ കോവിലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ആദ്യ കുർബാന ക്ലാസ്സിലെ കുട്ടികളുടെ സാക്ഷി മൊഴിയും വികാരിയച്ചന്റെ ഫോണിൽ നിന്നും ലഭിച്ച പെൺകുട്ടിയുടെ ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി പരിഗണിച്ചുകൊണ്ടാണ് കോടതി കേസിൽ വിധി പറഞ്ഞത്.

Post a Comment

0 Comments