banner

ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ ഉയർന്നേക്കാം, അടുത്ത 40 ദിവസം നിർണായകമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ ട്രെന്‍ഡുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ഉണ്ടായി 30-35 ദിവസം കഴിഞ്ഞ് ആണ് മുൻപ് ഇന്ത്യയില്‍ തരംഗം സംഭവിക്കുന്നതാണ് കണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നു. അത്തരത്തില്‍ തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മരണവും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെയും എണ്ണം വളരെ കുറവായിരിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്.

വിദേശത്ത് നിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ രാജ്യത്ത് എത്തിയ യാത്രക്കാരില്‍ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമൈക്രോണ്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ഇതിനകം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

വിദേശത്ത് നിന്ന് രാജ്യത്തെ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 6000 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സന്ദര്‍ശിക്കുന്നുണ്ട്.

Post a Comment

0 Comments