banner

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചു; യുവാക്കള്‍ അറസ്റ്റില്‍, മതംമാറാനും ആവശ്യം

കോഴിക്കോട് : വിവാഹവാഗ്ദാനംനല്‍കി വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി കന്യാകുമാരി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍. കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ.കെ. നിഹാദ് ഷാന്‍ (24), സുഹൃത്തായ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. 

രണ്ടാംപ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്തുനിന്നും ഒന്നാംപ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധസ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കള്‍ പീഡിപ്പിച്ചെന്നുകാണിച്ച് ഒക്ടോബര്‍ 29-നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

യുവതിയും നിഹാദ് ഷാനും തമ്മില്‍ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. വിവാഹ ആവശ്യം മുന്നോട്ടുവെച്ച യുവതിയോട് പ്രതിയായ നിഹാദ് ഷാന്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിച്ചു.

എന്നാല്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് തനിക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയെന്നും ഓര്‍മശക്തി നഷ്ടപ്പെട്ടെന്നും പരാതിക്കാരിയെ തനിക്ക് ഓര്‍മയില്ലെന്നും സുഹൃത്തുക്കള്‍ മുഖേന യുവതിയെ അറിയിച്ചു. ഇയാളുടെ സുഹൃത്തുക്കളെവിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത് സത്യമാണെന്നും അയാള്‍ക്ക് ഒന്നും ഓര്‍മയില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

നിഹാദ് ഷാന്റെ സുഹൃത്ത് ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണെന്നുപറഞ്ഞ് യുവതിയെ പെരിന്തല്‍മണ്ണയിലെത്തിച്ചു. തുടര്‍ന്ന് കള്ളംപറഞ്ഞ് കോയമ്പത്തൂര്‍ക്ക് കൊണ്ടുപോയി. എന്നാല്‍ മലയാളം അറിയാത്ത യുവതിക്ക് തമിഴ് ബോര്‍ഡുകള്‍ കാണാന്‍ തുടങ്ങിയതോടെ താന്‍ തമിഴ്‌നാട്ടിലാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബഹളംവെച്ചപ്പോള്‍ തിരിച്ച് പോകാമെന്നുപറഞ്ഞ് രണ്ടാംപ്രതിയായ ജുനൈദ് വാഹനംതിരിച്ചു.

എന്നാല്‍ രാത്രി തേഞ്ഞിപ്പലത്ത് എത്തിയപ്പോള്‍ ഇനി യാത്ര പ്രയാസമാണെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാക്കഞ്ചേരിയിലെ ഹോട്ടലില്‍ മുറിയെടുത്തു. അവിടെവെച്ച് രണ്ടാംപ്രതിയായ മുഹമ്മദ് ജുനൈദ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
പിന്നീടാണ് ഇതെല്ലാം നിഷാദ് ഷാന്‍ കൂട്ടുകാരുമൊത്ത് നടത്തിയ നാടകമാണെന്ന് മനസ്സിലായത്. ഒന്നാം പ്രതിയായ നിഹാദ് പഴയ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ചെയ്ത് 12-ഓളം പുതിയ സിമ്മുകള്‍ മാറിമാറി ഉപയോഗിച്ച് പോലീസിന്റെ അന്വേഷണം വഴിതെറ്റിച്ചു. നാട്ടില്‍ തിരിച്ചെത്തിയശേഷം ഗോതീശ്വരത്ത് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നയാളെ ശുശ്രൂഷിക്കാനെന്ന വ്യാജേന അയാളുടെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. അവിടെനിന്നാണ് നിഷാദ് ഷാന്‍ പിടിയിലായത്. അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. രണ്ടാംപ്രതിയായ ജുനൈദിനെ തിങ്കളാഴ്ചതന്നെ റിമാന്‍ഡ് ചെയ്തിരുന്നു.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ്.ബി. കൈലാസ് നാഥ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍., എം. സജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം. ലെനീഷ്, ബബിത്ത് കുറുമണ്ണില്‍, ശാലിനി ചെറിയ അരീക്കര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടിച്ചത്.

Post a Comment

0 Comments