banner

നാട്ടിൽ നിന്ന് മടങ്ങിയത് ഉമ്മവാരിക്കൊടുത്ത ചോറും ഉണ്ട്; ദുബായിയിൽ അന്തരിച്ച ഷക്കീറിന്റെ വേർപാട് വിശ്വസിക്കാനാവാതെ കുടുംബം

കോഴിക്കോട് : കഴിഞ്ഞ ദിവസം ദുബായിയിൽ അന്തരിച്ച മയ്യന്നൂർ താഴെ അങ്ങാടി മുക്കോല ഭാഗം ചെറിയ പറമ്പത്ത് 44കാരനായ സി.പി. ഷക്കീറിന്റെ വീഡിയോ നോവ് കാഴ്ചയാകുന്നു. നാട്ടിൽ നിന്ന് മടങ്ങിയെത്തി മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് ഷക്കീർ അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞത്. ഒരു മാസത്തെ അവധിക്കാണ് ഷക്കീർ നാട്ടിലെത്തിയത്.

ഇപ്പോൾ ഷക്കീറിന് ഉമ്മ ചോറ് വാരികൊടുക്കുന്ന വീഡിയോ ആണ് നൊമ്പരകാഴ്ചയാകുന്നത്. വല്യുമ്മ, ഉപ്പയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതിന്റെ വീഡിയോ സക്കീറിന്റെ ഇളയമകൻ ഷഹബാസ് മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് വാട്‌സ്ആപ്പിലും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച സക്കീറിന്റെ മരണവാർത്തയ്ക്കു പിന്നാലെയാണ് വീഡിയോ നോവ് കാഴ്ചയായത്. ദുബായിലെത്തിയതിന്റെ പിറ്റേദിവസം രാവിലെ സക്കീർ എഴുന്നേൽക്കാൻ വൈകി. തുടർന്ന്, വിളിച്ചുണർത്താൻചെന്ന മൂത്തമകൻ മുഹ്‌സിനാണ് സക്കീറിനെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.

ലിഫ്റ്റ് ഓപ്പറേറ്ററായ സക്കീർ മകനൊപ്പമാണ് ദുബായിൽ താമസിച്ചിരുന്നത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കും. ഭാര്യ അശീറ മയ്യന്നൂർ. മക്കൾ മുഹമ്മദ് മുഹ്‌സിൻ (ദുബായ് ), മുഹമ്മദ് ഷഹബാസ്. സഹോദരങ്ങൾ: സി.പി. അബ്ദുൽ നാസർ, സി.പി. അബ്ദുള്ള, സി.പി. സക്കീന, സി.പി. സമീജ. പിതാവ്: അസൈനാർ കരകെട്ടിന്റവിട, മാതാവ്, സി.പി. ആയിഷ.

Post a Comment

0 Comments