banner

12 കഴിയേ നാലു സെക്കൻഡ്, സര്‍ക്കാര്‍ ജോലി നഷ്മായത് ഉദ്യോഗസ്ഥ ക്രൂരതയിൽ; പൊലിഞ്ഞത് കൊല്ലം സ്വദേശി നിഷയുടെ ജീവിതസ്വപ്നം.

കൊല്ലം : ഉദ്യോഗസ്ഥ അട്ടിമറിയിൽ അർഹതപ്പെട്ട തൊഴിൽ നിഷേധിക്കപ്പെട്ട ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ്റെ ചോദ്യങ്ങൾ തികച്ചും ഏറെ പ്രസക്തമായതാണ്. അവരുടെ ചോദ്യങ്ങളിലെല്ലാം ഇനിയൊരവസരം ലഭിക്കാനിടയില്ലാത്ത നിസ്സഹായനായ മനുഷ്യരുടെ പ്രതിധ്വനിയുണ്ട്. വാർത്തയുടെ കാമ്പ് തിരിച്ചറിഞ്ഞ് അഷ്ടമുടി ലൈവ്, മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്ത അതേപടി പകർത്തുകയാണ്. തുടർന്ന് താഴെ വായിക്കാം.

‘എന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയിട്ട് ആ ഉദ്യോഗസ്ഥൻ എന്തു നേടി ? ഇനിയൊരു പിഎസ്‌സി ടെസ്റ്റ് എഴുതി റാങ്ക് പട്ടികയിൽ വരാൻ കഴിഞ്ഞേക്കില്ലെന്നു പലവുരു ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്റെ ജീവിതം അയാൾ തുലാസിലാക്കി...’ റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം അർധരാത്രി 12 മണിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്ത നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്കിരയായ ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ ഉള്ളുരുകി കരഞ്ഞു.

എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ 696–ാം റാങ്കുകാരിയായിരുന്നു നിഷ. 2015 മാർച്ച് 31 നു നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2018 മാർച്ച് 31നു തീർന്നു. അതിനു ദിവസങ്ങൾക്കു മുൻപ് 28 നാണ് കൊച്ചി കോർപറേഷനിലെ ഒഴിവ് (എൻജെഡി ഒഴിവ്) നഗരകാര്യ ഡയറക്ടറെ അറിയിക്കുന്നത്. നഗരകാര്യ ഡയറക്ടർ ഓഫിസിൽ ഈ ഇമെയിൽ വരുമ്പോൾ നിഷയും റാങ്ക് പട്ടികയിലെ മറ്റ് ഉദ്യോഗാർഥികളും അവിടെയുണ്ടായിരുന്നു.

‘ഇന്നു തന്നെ ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണേ’ എന്നു ഓഫിസിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ക്ലാർക്ക് ബിനുരാജിനോടു യാചിച്ചു പറഞ്ഞു. ‘ചെയ്യാം ചെയ്യാം’ എന്നായിരുന്നു മറുപടി. ആ മറുപടിയിൽ പ്രതീക്ഷയർപ്പിച്ചു ഞാൻ മടങ്ങി. 29നും 30നും പൊതു അവധി. 31ന് പലതവണ വിളിച്ചപ്പോഴും മറുത്തൊന്നും പറഞ്ഞില്ല. ഉള്ളിൽ ഇങ്ങനെയൊരു ക്രൂരത ഒളിപ്പിച്ചിരുന്നതായി സങ്കൽപിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പക തീർക്കാനെന്നോണം അന്ന് അർധരാത്രി കൃത്യം 12ന് അയാൾ ഒഴിവ് റിപ്പോർട്ട് ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പി‌എസ്‌സി ഓഫിസർക്കു മെയിൽ അയച്ചു. രേഖകൾ പ്രകാരം അതു പിഎസ്‌സി ഓഫിസിലെത്തിയത് 12.04ന്. ആ സാങ്കേതികതയിൽ എന്റെ പ്രതീക്ഷകൾ നിലച്ചു...’ നിഷയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.

‘എന്റെ അറിവിൽ ഞാൻ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ അനിശ്ചിതകാല സമരത്തിൽ പങ്കെടുത്തു നിരാഹാരം കിടന്നു. പലപ്പോഴും നിരാഹാര പന്തലിൽ നിന്നിറങ്ങിയാണു തലസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫിസുകളും ഞാനും മറ്റുള്ളവരും കയറിയിറങ്ങിയത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത നഗരകാര്യ ഡയറക്ടറുടെ ഓഫിസിൽ നിന്നാണെന്നറിഞ്ഞ് നൂറുതവണയെങ്കിലും അവിടെ പോയി. ‘തലസ്ഥാനത്തു വന്നു പട്ടിണികിടന്നു ചാവാനാണോ പ്ലാൻ..?’ എന്നായിരുന്നു ഒരിക്കൽ ചെന്നപ്പോൾ ചില ഉദ്യോഗസ്ഥരുടെ ചോദ്യം. ആർക്കും എതിരെയായിരുന്നില്ല, ജീവിക്കാൻ ഒരു തൊഴിലിനു വേണ്ടി മാത്രമായിരുന്നു ആ സമരം...’ നിഷ പറയുന്നു.

അന്നത്തെ പിഎസ്‌സി അംഗം ആർ.പാർവതീ ദേവിയെ (മന്തി വി. ശിവൻകുട്ടിയുടെ ഭാര്യ) കണ്ടു വിവരങ്ങളെല്ലാം ധരിപ്പിച്ചതാണ്. പിഎസ്‌സി യോഗത്തിൽ എതിർപ്പുണ്ടായി എന്നു പറഞ്ഞ് അപേക്ഷ നിരസിച്ചതായും നിഷ പറയുന്നു.

Post a Comment

0 Comments