banner

അഞ്ചാലുംമൂട് സ്റ്റേഷനിൽ വാദിയെക്കൊണ്ടു പ്രതിയെ അടിപ്പിച്ച സംഭവം; കുറ്റാരോപിതൻ മുൻപും നടപടി നേരിട്ട ഉദ്യോഗസ്ഥൻ, ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടിയേക്കും

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചത് പ്രകാരമെത്തിയ യുവാവിനെ പരാതിക്കാരനെ കൊണ്ട് തല്ലിച്ചതായി ആരോപണം. 19 വയസ്സുകാരനായ അഷ്ടമുടി മണലിക്കട സ്വദേശി സെബാസ്റ്റ്യനെയാണ് അഞ്ചാലുംമൂട് എസ്ഐ ജയശങ്കറിൻ്റെ നിർദ്ദേശാനുസരണം പരാതിക്കാരനായ പ്രാക്കുളം സ്വദേശിയെ കൊണ്ട് നിർബന്ധപൂർവ്വം തല്ലിച്ചതായി ആരോപണമുള്ളത്. സംഭവം ജില്ലാ പോലീസ് കമീഷണറുടെ ശ്രദ്ധയിൽപ്പെട്ടതായാണ് വിവരം. ഇങ്ങനെയെങ്കിൽ കമ്മീഷണർ ഉടൻ റിപ്പോർട്ട് തേടിയേക്കും. അടുത്തിടെ വയോധികനോട് കയർത്തു സംസാരിച്ച സംഭവത്തിൽ എ.സി.പി താക്കീത് ചെയ്ത ഉദ്യോഗസ്ഥനാണ് ജയശങ്കർ.

സെബാസ്റ്റ്യൻ പറയുന്നത്:- കഴിഞ്ഞ ദിവസം രാത്രി പ്രാക്കുളം സാമ്പ്രാണിക്കോടിക്ക് സമീപം മൃതദേഹം കണ്ടെത്തിയതായ വാർത്തയറിഞ്ഞ് ഇവിടേക്ക് പോയ സെബാസ്റ്റ്യനും സുഹൃത്തുക്കളും കരീശ്ശേരി ഭാഗത്ത് വച്ച് പ്രാക്കുളം സ്വദേശിയായ പരാതിക്കാരൻ രാഹുലിനെ കാണുകയും ഇരുവരും തമ്മിലുള്ള മുൻകാല പ്രശ്നം സംബന്ധിച്ച് വാക്കുതർക്കത്തിലേർപ്പെടുകയും ഇത് ഉന്തും തള്ളുമായി കലാശിക്കുകയും ചെയ്തു. പിന്നാലെ രാവിലെ രാഹുൽ അഞ്ചാലുംമൂട് സ്റ്റേഷനിലെത്തി പരാതി നൽകുകയും പരാതി സ്വീകരിച്ച സ്റ്റേഷൻ അധികൃതർ ഇരുകൂട്ടരെയും വിളിച്ചു വരുത്തുകയുമായിരുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ എസ്.ഐ രാഹുലിനോട് സെബാസ്റ്റ്യനെ തല്ലാനാവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാവാതിരുന്ന രാഹുലിനെ കൊണ്ട് നിർബന്ധപൂർവ്വമാണ് എസ്.ഐ തല്ലിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോടും ഇയാൾ മോശമായി പെരുമാറിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചതായും അക്രമത്തിനിരയായ സെബാസ്റ്റ്യൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

ശബരിമല ഡ്യൂട്ടിക്കായി നിലവിലെ സി.ഐ ധർമ്മജിത്ത് പോയതോടെ കൺണ്ട്രോൾ റൂം സി.ഐയ്ക്കാണ് സ്റ്റേഷൻ മേൽനോട്ടം. സെബാസ്റ്റ്യനുമായി സംസാരിച്ച സി.ഐ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് അറിയിച്ചു. എന്നാൽ ഉന്നത അധികാരികൾക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് തങ്ങളെന്ന് അക്രമത്തിനിരയായ സെബാസ്റ്റ്യൻ പറഞ്ഞു. പോലീസ് തുടർ നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ വിശ്വാസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments