banner

വത്സന്‍ തില്ലങ്കേരി ചേട്ടനെ കണ്ടു, എന്തു നല്ല മനുഷ്യന്‍; വിവാദങ്ങൾക്കിടെ ഉണ്ണി മുകുന്ദന്‍


ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്, വാനോളം പുകഴ്ത്തി നടൻ ഉണ്ണി മുകുന്ദൻ. വത്സൻ തില്ലങ്കേരി എത്ര നല്ല മനുഷ്യനാണെന്നും മുത്താണ് അദ്ദേഹമെന്നുമാണ് നടന്റെ വാദം. ഫേസ്ബുക്കിലൂടെയാണ് നടൻ ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. മാളികപ്പുറം ചിത്രത്തിന്റെ പ്രമോഷൻ യാത്രയ്ക്കിടെയാണ് നടൻ തീവ്ര ഹിന്ദുത്വ നേതാവിനെ കണ്ടുമുട്ടിയത്.

'മാളികപ്പുറം സിനിമയുടെ കോഴിക്കോട്-കണ്ണൂർ പ്രമോഷണൽ യാത്രയ്ക്കിടെ വത്സൻ തില്ലങ്കേരി ഏട്ടനെ കണ്ടു. മുത്താണ് അദ്ദേഹം. എത്ര വിസ്മയിപ്പിക്കുന്നവരാണ് കണ്ണൂരിലെയും കോഴിക്കോട്ടിലേയും ആളുകൾ!! നല്ല ഭക്ഷണവും ഒരുപാട് സ്നേഹവും!!! കേരളത്തിലുടനീളം ഞങ്ങളുടെ സിനിമ വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം. സിനിമയുടെ മലയാളം പതിപ്പ് വരും ദിവസങ്ങളിൽ കേരളത്തിന് പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പും ഉടൻ വരും'- ഉണ്ണി മുകുന്ദൻ കുറിച്ചു.

അതേസമയം, പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത 'മാളികപ്പുറം' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

നേരത്തെ, തീവ്രഹിന്ദുത്വ നേതാവും വിദ്വേഷ പ്രചാരകനും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുൻ നേതാവുമായ പ്രതീഷ് വിശ്വനാഥിനെ ഉണ്ണി മുകുന്ദൻ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. നടന്റെ തീവ്ര ഹിന്ദുത്വ നേതാക്കളുമായുള്ള ബന്ധം ഏറെ നാളായി ചർച്ചാ വിഷയമാണ്.

മുമ്പ്, കണ്ണൂർ നഗരത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തിയതിനും കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ പ്രസംഗം നടത്തിയതിനും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ 200 പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു.

ശബരിമല പ്രതിഷേധ കാലത്ത് പൊലീസിന്റെ മൈക്ക് ഉപയോഗിച്ച് പ്രതിഷേധക്കാരോട് സംസാരിക്കുകയും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും ചെയ്ത് ഇയാൾ വിവാദത്തിലായിരുന്നു. ഇതിൽ പൊലീസിനെതിരെയും വൻ വിമർശനം ഉയർന്നിരുന്നു.



Post a Comment

0 Comments