banner

കാനനപാത വഴിയെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 89,971 പേർ; ശബരിമലയിൽ വൻ ഭക്തജനതിരക്ക് തുടരുന്നു


പത്തനംതിട്ട : ശബരിമലയിൽ വൻ ഭക്തജനതിരക്ക് തുടരുന്നു. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 89,971 പേരാണ്. ഇന്നലെ രാവിലെ തിരക്ക് അൽപം കുറഞ്ഞെങ്കിലും രാത്രിയോടെ വലിയതോതിൽ തീർത്ഥാടകരെത്തി. ഇന്നും അതിന് തന്നെയാണ് സാധ്യത. പരമ്പരാഗത കാനനപാത വഴിയെത്തുന്നവരുട എണ്ണത്തിലും റെക്കോർഡ് വർദ്ധനയാണ് ഈ ദിവസങ്ങളിലുണ്ടായത്.

അതേസമയം ശബരിമല സന്നിധാനത്തെ രണ്ട് കതിനപ്പുരകളും പ്രവർത്തിച്ചത് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് എന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം കതിനയ്ക്ക് തീപിടിച്ച് അപകടമുണ്ടായപ്പോൾ. തീയണക്കയ്ക്കാനുള്ള വെള്ളം പോലും പരിസരത്ത് ഉണ്ടായിരുന്നില്ല. സന്നിധാനത്തെ കെട്ടിടങ്ങളിലും ഹോട്ടലുകളിലും അവസ്ഥ ഇത് തന്നെ. ഫയർഫോഴ്സിന്റെ പരിശോധന പ്രഹനമാകുന്പോൾ വൻ അപകടമാണ് പതിയിരിക്കുന്നതെന്ന ആശങ്കയും ശക്തമാണ്.


മാളികപ്പുറം വെടിപ്പുരയിൽ കഴിഞ്ഞ ദിവസമാണ് കതിന പൊട്ടി അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ജയകുമാര്‍ (47), അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ജയകുമാറിന്‍റെ നില ഗുരുതരമാണ്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.

Post a Comment

0 Comments