banner

കേരള പോലീസിലും ഇന്ധന പ്രതിസന്ധി രൂക്ഷം; ഒരു ജീപ്പിന് രണ്ട് ദിവസത്തേക്ക് 10 ലിറ്റർ; ധനവകുപ്പിന് ഡിജിപി കത്ത് നൽകി

തിരുവനന്തപുരം : കേരള പോലീസിലും ഇന്ധന പ്രതിസന്ധി രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അതിനാൽ തലസ്ഥാനത്ത് ഒരു ജീപ്പിന് രണ്ട് ദിവസത്തേക്ക് 10 ലിറ്ററാക്കി പരിമിതപ്പെടുത്തി. ഇന്ധന കമ്പനിക്ക് പോലീസ് നൽകാനുള്ള കുടിശിക ഒരു കോടിയാണ്. സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകിയതായാണ് വിവരം. ഇന്ധന ക്ഷാമം പൊലീസ് പെട്രോളിംഗിനെയും ബാധിച്ചിരിക്കുകയാണ്. പലയിടത്തും പെട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയും പോലീസ് സേനയ്ക്ക് ഇടയിൽ ഉയരുന്നുണ്ട്.

അതിനിടെ പോലീസിൽ പരാജയപ്പെട്ട ബോഡി വോണ്‍ ക്യാമറ പദ്ധതി പഠനം പോലും നടത്താതെ അതേപടി നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. ഒരു കോടി രൂപ ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകൾ പോലീസ് ഉപേക്ഷിച്ചിരിക്കെയാണ് 89 ലക്ഷം മുടക്കി യൂണിഫോമിൽ ഘടിപ്പിക്കുന്ന 356 ക്യാമറകൾ വാങ്ങാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോഡി ക്യാമറകൾ വാങ്ങുന്നതെന്നാണ് വിശദീകരണം.

ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. ഉപയോഗിക്കുമ്പോള്‍ ചൂടാകുന്നുവെന്നായിരുന്നു പരാതി. ക്യാമറകള്‍ മാറ്റിവാങ്ങാതെ സ്റ്റോറിൽ കൂട്ടിയിട്ടിരിക്കുകയാണ്. കരാർ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ലെന്നാണ് ആക്ഷേപം.

Post a Comment

0 Comments