banner

മാലിന്യ അഴിമതി വിവാദം: തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടന്നു

അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി. ഹരിത കർമ്മ സേന കാഞ്ഞാവെളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വിറ്റഴിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയുടെ ഭാഗമായാണ് വിജിലൻസ് പരിശോധന. കഴിഞ്ഞ 28 നായിരുന്നു പരിശോധന. 

ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ്സ് ഭരണസമിതിയ്ക്കും അസിസ്റ്റൻ്റ് സെക്രട്ടറിയ്ക്കും എതിരെയായിരുന്നു പ്രതിപക്ഷ കക്ഷിയായ സി.പി.എമ്മിൻ്റെ അഴിമതി ആരോപണം. തുടർന്ന് പ്രതിപക്ഷ കക്ഷി നേതാവ് രതീഷാണ് വിജിലൻസിന് പരാതി നൽകിയത്. 28ന് നടന്ന പരിശോധനയിൽ ഈ കേസ് സംബന്ധിക്കുന്ന നിർണ്ണായ വിവരങ്ങൾ വിജിലൻസ് സംഘം ശേഖരിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ തദ്ദേശ സ്വയംഭരണ വകുപ്പിനാണ് മേൽനടപടി സ്വീകരിക്കാനുള്ള അധികാരം.

കഴിഞ്ഞ ജൂൺ 20നാണ്  തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പതിനാറ് വാർഡുകളിൽ നിന്നുമായി ഹരിത കർമ്മ സേന ശേഖരിച്ച് സൂക്ഷിച്ച പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക്ക് വസ്തുക്കൾ എന്നിവ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ ഹരിത കർമ്മ സേനയിലെ ബന്ധപ്പെട്ടവർ യഥേഷ്ടം വിറ്റഴിച്ചതായി ആരോപണം ഉന്നയിക്കപ്പെട്ടത്. ആരോപണം പഞ്ചായത്ത് ഭരണസമിതി പാടേ നിഷേധിച്ചെങ്കിലും അന്ന് ഈക്കാര്യം ശ്രദ്ധയിൽപ്പെടുത്തി ഡി.വൈ.എഫ്.ഐ തൃക്കരുവ മേഖല പ്രസിഡൻറ് വി.ഇ.ഒയ്ക്ക് പരാതി നൽകിയിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പിക്കറ്റിംഗ് നടത്തിയിരുന്നു.

തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക്ക് വസ്തുക്കൾ എന്നിവയാണ് നടപടി ക്രമങ്ങൾ ഒഴിവാക്കി യഥേഷ്ടം വിറ്റഴിച്ചത്. മുൻപ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടി അഷ്ടമുടി ലൈവ് വാർത്ത നൽകിയിരുന്നു ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് പഞ്ചായത്ത് നിർത്തി. തുടർന്ന് ഇവിടെ ശേഖരിച്ചു വച്ചിരുന്ന മാലിന്യങ്ങൾ കരാർ കാലാവധി കഴിഞ്ഞതോടെ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ ഹരിത കർമ്മ സേനയിലെ ബന്ധപ്പെട്ടവർ യഥേഷ്ടം വിറ്റഴിച്ചത്.

സംഭവങ്ങൾക്ക് പിന്നിൽ അഴിമതി ഇല്ലെന്ന് പഞ്ചായത്ത് ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നു. പഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിത കർമ്മ സേനയും രംഗത്തെത്തി. മാലിന്യ അഴിമതി വിവാദത്തിൽ കഴമ്പില്ലെന്ന് കോൺഗ്രസ്സും പ്രതികരിച്ചിരുന്നു.

Post a Comment

0 Comments