banner

ക്ഷേത്രത്തിൽ പോയി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല, വിമുക്ത ഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും കായലില്‍ മരിച്ച നിലയില്‍

കലവൂര്‍ : വിമുക്ത ഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും കായലില്‍ മരിച്ച നിലയില്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ആര്യാട് പഞ്ചായത്ത് 7ാം വാര്‍ഡ് പോത്തശേരില്‍ (ശിവകൃപ) ഗോപകുമാര്‍ (51), ഗോപകുമാറിന്റെ ഭാര്യ ജ്യോതിയുടെ സഹോദരന്‍ യോഗേഷിന്റെ ഏകമകള്‍ മഹാലക്ഷ്മി എന്നിവരാണു മരിച്ചത്.

ഇരുവരെയും വീടിനടുത്തുള്ള ബോട്ടുജെട്ടിക്ക് സമീപമുള്ള കായലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് നാട്ടുകാര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യോഗേഷ് – അശ്വതി ദമ്പതികള്‍ക്ക് 6 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച കുഞ്ഞാണു മഹാലക്ഷ്മി.

അടുത്തടുത്ത വീടുകളിലാണ് ഇരുകുടുംബങ്ങളും താമസിക്കുന്നത്. ഗോപകുമാര്‍ ഇന്നലെ വൈകിട്ട് സമീപത്തെ ക്ഷേത്രത്തിലേക്കു കുഞ്ഞുമായി പോയതായിരുന്നു. ഗോപകുമാറിന് ബോട്ടുജെട്ടിയില്‍ ഇരിക്കുന്ന പതിവുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

അമ്പലത്തില്‍ പോയി ഏറെ വൈകിയിട്ടും ഇരുവരെയും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗോപകുമാറിന്റെ മക്കള്‍: ആമി, ആദര്‍ശ്. മഹാലക്ഷ്മിയുടെ അച്ഛന്‍ യോഗേഷ് ആലപ്പുഴ എസ്ഡി കോളജില്‍ ലാബ് അറ്റന്‍ഡറാണ്.

Post a Comment

0 Comments